വയനാട് ലോക്സഭാ മണ്ഡലത്തിൽ വോട്ടെണ്ണല്‍ ജൂണ്‍ നാലിന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഇതിനായി മുട്ടില്‍ ഡബ്ലു.എം.ഒ ആട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മൂന്ന് ഹാളുകളിലായി 24 ടേബിളുകള്‍ സജ്ജമാക്കും. 11000 ത്തോളം തപാല്‍ വോട്ടുകളാണ് പ്രതീക്ഷിക്കുന്നത്. റിട്ടേണിങ് ഓഫീസറുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രീ-കൗണ്ടിങിന് പത്ത് ടേബിളുകളാണ് സജ്ജമാക്കുക. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ മുഴുവന്‍ തപാല്‍ വോട്ടുകളും മുട്ടില്‍ ഡബ്ലു.എം.ഒ ആട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് എണ്ണുന്നത്. 8.30 ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണി തുടങ്ങും. ഇതിനായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ 14 വീതം ടേബിളുകളാണ് ക്രമീകരിക്കുക. പോളിങ് സ്റ്റേഷനുകള്‍ കുറവുള്ള ഏറനാട് മണ്ഡലത്തിലെ വോട്ട് എണ്ണുന്നതിന് 12 ടേബിളുകളാണ് ഒരുക്കുക. സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണല്‍ നടക്കുക. ഒന്ന് മുതല്‍ 14 വരെ പോളിങ് സ്റ്റേഷനുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണുക.
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മൂന്ന് കൗണ്ടിങ് ഒബ്‌സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൗണ്ടിങ് ഹാളുകളില്‍ സി.സി.ടി.വി നിരീക്ഷണം ഉറപ്പാക്കും. വോട്ടെണ്ണലിന്റെ തത്സമയ ഫലം അറിയാന്‍ മുട്ടില്‍ ഡബ്ലു.എം.ഒ ആട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മീഡിയാ സെന്റര്‍ സജ്ജീകരിക്കും. പോസ്റ്റല്‍, ഇ.വി.എം വോട്ടെണ്ണല്‍ പൂര്‍ത്തീകരിച്ച ശേഷം മാത്രമാണ് വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുക. വോട്ടെണ്ണലിന് ശേഷം ഇലക്‌ട്രോണിക് യന്ത്രങ്ങള്‍ അതത് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സീല്‍ ചെയ്ത് തിരികെ വെയര്‍ ഹൗസുകളില്‍ സൂക്ഷിക്കും