തിരുവനന്തപുരം:രണ്ടുതവണ സമരം ചെയ്‌തിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടാകാത്ത പശ്ചാത്തലത്തിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ റേഷൻ വ്യാപാരികൾ.അടുത്തമാസം പകുതിയോടെ കടകൾ പൂർണമായി അടച്ചിട്ട് സമരം ചെയ്യാനാണ് റേഷൻ കോ- ഓർഡിനേഷൻ സമിതിയുടെ നീക്കം. സമരത്തിലേക്ക് പോയാൽ ഓണക്കാലത്ത് പൊതുവിതരണ രംഗം വലിയ പ്രതിസന്ധിയിലായേക്കും. സമരത്തിൻ്റെ കാര്യങ്ങൾ തീരുമാനിക്കാൻ താലൂക്ക് തലത്തിൽ സമിതി ചർച്ച തുടങ്ങി.
ഓണം അടക്കമുള്ള ഉത്സവ സീസണുകൾ വരാനിരിക്കെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക് പോയാൽ പൊതുവിതരണരംഗം പ്രതിസന്ധിയിലായേക്കും. സമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് താലൂക്ക് തലത്തിൽ റേഷൻ ഡീലേഴ്‌സ് കോ ഓർഡിനേഷൻ സമിതിയുടെ ചർച്ചകളും നടക്കുന്നുണ്ട്. അരി അടക്കമുള്ള ധാന്യങ്ങളുടെ കുറവ് റേഷൻ കടകൾ നേരിടുന്നു. ഈ മാസം ഇതുവരെ 45 ലക്ഷത്തോളം ആളുകൾ റേഷൻ വാങ്ങി. 95 ലക്ഷത്തോളം ആണ് കേരളത്തിലെ റേഷൻ കാർഡ് ഉടമകളുടെ എണ്ണം.