അങ്കോല (കർണാടക): ഉത്തരകന്നഡയിലെ ഷിരൂരിൽ മണ്ണിനടിയിൽ അർജുൻ എന്ന കോഴിക്കോട് സ്വദേശിയെ കാണാതായിട്ട് ഇന്ന് ഒൻപതാം നാൾ. ഉരുകുന്ന മനസ്സുമായുള്ള കുടുംബത്തിന്റെയും നാട്ടുകാരുടെയും കാത്തിരിപ്പിന് അന്ത്യമാകുമെന്ന പ്രതീക്ഷയിലാണ് ഇന്ന് രാവിലെയും തിരച്ചിൽ പുനരാരംഭിച്ചിരിക്കുന്നത്. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്.
മലയാളിയായ റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ സംഘം ബുധനാഴ്ച ഷിരൂരിലെത്തുന്നുണ്ട്. മണ്ണിലും വെള്ളത്തിലും ഒരുപോലെ പരിശോധിക്കാൻകഴിയുന്ന അത്യാധുനിക ഉപകരണങ്ങളാണ് അദ്ദേഹമെത്തുന്നത്. ഡൽഹിയിൽനിന്നുള്ള അഞ്ച് സാങ്കേതികവിദഗ്‌ധരും ഇന്ദ്രബാലനൊപ്പം ചേരും. 20 മീറ്റർ താഴെയുള്ളവരെയുള്ള വസ്തുക്കൾ അതുപയോഗിച്ച് വീണ്ടെടുക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ചെളിയും പാറയുമൊന്നും സിഗ്നല്ലഭിക്കാൻ തടസ്സമാവില്ലെന്നതാണ് പ്രത്യേകത. കര, നാവികസേനകൾക്കൊപ്പം ചേർന്നാണ് തിരച്ചിൽനടത്തുക.അർജുനുവേണ്ടിയുള്ള തിരച്ചിൽ മോശം കാലാവസ്ഥ കാരണം ചൊവ്വാഴ്ച ശരിയായ രീതിയിൽ നടന്നിരുന്നില്ല. മഴയും ഗംഗാവാലി നദിയിലെ കുത്തൊഴുക്കും കാരണം നാവികസേനയുടെ സ്‌കൂബ ടീമിന് പുഴയിലിറങ്ങി തിരച്ചിൽനടത്താൻ കഴിഞ്ഞില്ല.
തിങ്കളാഴ്ച കരയിൽനിന്ന് 40 മീറ്റർ ദൂരെ നദിയിൽ തുരുത്തുരൂപപ്പെട്ട ഭാഗത്ത് സിഗ്നൽ കണ്ടെത്തിയിരുന്നെങ്കിലും അവിടെ വെള്ളംകൂടിയതോടെ മണ്ണുനീക്കാനായില്ല. സൈന്യത്തിന്റെ നേതൃത്വത്തിൽ കരയോടുചേർന്നുള്ള ഭാഗത്ത് നാലുതട്ടുകളിലായി മണ്ണുനീക്കി ജി.പി.ആർ. (റഡാർ) ഉപയോഗിച്ച് പരിശോധിച്ചെങ്കിലും അവിടെയും സൂചനകളൊന്നും കിട്ടിയില്ല.