തലശ്ശേരി: നഗരത്തിൻ വൻ കഞ്ചാവ് ശേഖരവുമായി പശ്ചിമ ബംഗാള്‍ സ്വദേശിനിയായ യുവതി അറസ്റ്റില്‍. ഓണം സ്പെഷ്യല്‍ ഡ്രൈവിൻ്റെ ഭാഗമായി കൂത്തുപറമ്ബ് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ എ കെ.വിജേഷിൻ്റെ നേതൃത്വത്തില്‍ തലശേരി നഗരത്തിലെ ടി സി റോഡില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് 1.80 കിലോഗ്രാം കഞ്ചാവുമായി ജോഖില ഖാത്തൂൻ (24) എന്ന യുവതി പിടിയിലായത്.
എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗം സിവില്‍ എക്സൈസ് ഓഫിസർ പി വി ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കഞ്ചാവിനായി പരിശോധന നടത്തിയത്. കൊല്‍ക്കത്തയില്‍ നിന്നും കഞ്ചാവ് വാങ്ങി കേരളത്തില്‍ കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് എക്സൈസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് എക്സൈസ് റെയ്ഡ് നടത്തിയത്.
അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രമോദൻ, പ്രിവൻ്റിവ് ഓഫിസർ ഗ്രേഡുമാരായ സതീഷ് വെള്ളുവക്കണ്ടി, പ്രജീഷ് കോട്ടായി, അസി. എക്സൈസ് ഇൻസ്പെക്ടർ പി സുധീർ, സിവില്‍ എക്സൈസ് ഓഫിസർ പ്രസൂണ്‍, വനിതാ എക്സൈസ് ഓഫിസർമാരായ ഐശ്വര്യ, പി.പി ബീന എന്നിവർ റെയ്ഡില്‍ പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.