കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ശ്രുതിക്ക് ഉടൻ വീട് ഒരുങ്ങും. വ്യവസായി ഡോ. ബോബി ചെമ്മണ്ണൂർ വീട് നിർമ്മാണത്തിലേക്ക് പത്തു ലക്ഷം രൂപ കൈമാറി. ആശുപത്രിയിൽ ശ്രുതിയെ സന്ദർശിച്ച വേളയിൽ ബോച്ചെ നൽകിയ ഉറപ്പാണ് ഒരാഴ്‌ചയ്ക്കുള്ളിൽ തന്നെ പാലിക്കപ്പെട്ടത്. മാതാപിതാക്കളും ബന്ധുക്കളും നഷ്ടപ്പെട്ട ശ്രുതി പ്രതിശ്രുത വരൻ ജെൻസനോടൊപ്പം യാത്ര ചെയ്യവേ അപകടത്തിൽപ്പെട്ട് ജെൻസൺ മരിക്കുകയും ശ്രുതി അടക്കം 9 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ചികിത്സയ്ക്കായി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോഴാണ് വ്യവസായി ഡോ. ബോബി ചെമ്മണ്ണൂർ ശ്രുതിയെ ആശുപത്രിയിൽ സന്ദർശിച്ചത്. ജൻസന്റെ പിതാവിനെയും കണ്ടിരുന്നു. ഏട്ടനായി കൂടെയുണ്ടാകുമെന്നും വീട് വെച്ച് നൽകുമെന്നും അന്ന് ശ്രുതിക്ക് വാഗ്ദ്‌ദാനം നൽകിയാണ് ആശുപത്രി വിട്ടത്.
തുടർന്ന് രണ്ടുദിവസത്തിനുശേഷം ശ്രുതി ആശുപത്രി വിട്ട് കൽപ്പറ്റ അമ്പിലേരിയിലെ വാടക വീട്ടിലേക്ക് താമസം മാറ്റി. ഇവിടെ വെച്ചാണ് കൽപ്പറ്റ എം.എൽ.എ അഡ്വക്കേറ്റ് ടി സിദ്ദീഖ്, ആർ.ജെ.ഡി. നേതാവ് പി. കെ. അനിൽകുമാർ, മുസ്ലിം ലീഗ് ജില്ലാ നേതാവ് റസാഖ് കൽപ്പറ്റ, ചെമ്മണ്ണൂർ ഗ്രൂപ്പ് പ്രതിനിധി ഹർഷൽ, സി.പി.ഐ. നേതാവ് യൂസുഫ്, നാസർ കുരുണിയൻ തുടങ്ങിയവർ ചേർന്ന് ശ്രുതിക്ക് ചെക്ക് കൈമാറിയത്. ജെൻസൻ്റെ അമ്മ മേരിയും ആ സമയം ശ്രുതിയോടൊപ്പം ഉണ്ടായിരുന്നു.
പത്തുലക്ഷം കൊണ്ട് സഹായം അവസാനിപ്പിക്കില്ലന്നും ഇനിയും എന്ത് സഹായം ആവശ്യമുണ്ടെങ്കിലും ചോദിക്കണമെന്നും ജോലി ഉൾപ്പെടെ നൽകാൻ തയ്യാറാണെന്നും തൃശ്ശൂരിൽ നിന്ന് വീഡിയോ കോളിലൂടെ സംസാരിക്കവേ അദ്ധേഹം പറഞ്ഞു. എല്ലാവരോടും നന്ദിയുണ്ടെന്നും ചെയ്യുന്ന സഹായങ്ങൾക്കെല്ലാം സന്തോഷം ഉണ്ടെന്നും ശ്രുതി പറഞ്ഞു. മാതൃകാപരമായ പ്രവർത്തനമാണ് ബോച്ചെയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഇത്രവേഗം വാക്കു പാലിച്ചത് അദ്ദേഹത്തിന്റെ സ്ഥിരം ചാരിറ്റി ശൈലിയുടെ പ്രത്യേകതയാണെന്നും അഡ്വക്കേറ്റ് സിദ്ദീഖ് എം.എൽ.എയും പ്രതികരിച്ചു.