കൊച്ചി : രാജ്യത്ത് ഇന്ധനവിലയിൽ വൻ വർധനവുണ്ടായേക്കുമെന്ന് സൂചന.അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും എണ്ണക്കമ്പനികളുടെ ലാഭം കുത്തനെ ഇടിയുന്നതുമാണ് രാജ്യത്ത് ഇന്ധനവില വർധിക്കുമെന്ന അഭ്യൂഹം ഉയരാൻ കാരണമാകുന്നത്. ‘ മൂന്ന് മാസത്തിനിടെ എണ്ണക്കമ്പനികളുടെ ലാഭം 27,288 കോടി രൂപയിൽ നിന്ന് 2,720 കോടി രൂപയായാണ് ഇടിഞ്ഞത്.
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളാണ് അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില വർധിക്കാൻ കാരണമാകുന്നത്.ആഗോള ക്രൂഡോയിൽ വില ബാരലിന് 76 ഡോളറിലേക്ക് ഉയർന്നതോടെ കമ്പനികളുടെ ലാഭത്തെയും പ്രതികൂലമായി ബാധിക്കാൻ തുടങ്ങി.നിലവിൽ ഉത്പാദന ചെലവിനേക്കാൾ കുറഞ്ഞ നിരക്കിലാണ് ഉത്പന്നങ്ങൾ വിൽക്കുന്നത്. പെട്രോൾ, ഡീസൽ എന്നിവയുടെ വില നിർണയാവകാശം നഷ്ടമായതിനാൽ കമ്പനികൾക്ക് സ്വമേധയ വില്പന വില ഉയർത്താനാകുന്നില്ല.
ജൂലായ് മുതൽ സെപ്റ്റംബർ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നീ മൂന്ന് കമ്പനികളുടെയും ലാഭം നൂറ് ശതമാനത്തിനടുത്ത് കുറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിലിന്റെ അറ്റാദായം ഇക്കാലയളവിൽ 99 ശതമാനം ഇടിവോടെ 180 കോടി രൂപയായി.മുൻവർഷം അറ്റാദായം 12,967 കോടി രൂപയായിരുന്നു. വരുമാനം മുൻവർഷത്തെ 2.02 ലക്ഷം കോടിയിൽ നിന്ന് നാല് ശതമാനം കുറഞ്ഞ് 1.95 ലക്ഷം കോടി രൂപയിലെത്തി.
ഹിന്ദുസ്ഥാൻ ഓയിലിന്റെ അറ്റാദായം 97.5 ശതമാനം കുറഞ്ഞ് 143 കോടി രൂപയായി. മുൻവർഷം ലാഭം 5,826.9 കോടി രൂപയായിരുന്നു.വരുമാനം 1.02 ലക്ഷം കോടിയിൽ നിന്ന് 5.4 ശതമാനം ഉയർന്ന് 1.08 ലക്ഷം കോടി രൂപയിലെത്തി. ബി.പി.സി.എല്ലിന്റെ ലാഭം 8,501 കോടിയിൽ നിന്ന് 72 ശതമാനം കുറഞ്ഞ് 2,397 കോടി രൂപയായി. വരുമാനം ഒരു ശതമാനം ഉയർന്ന് 1.17 ലക്ഷം കോടി രൂപയിലെത്തി.