ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്അടിയന്തരമായി ധനസഹായം അടക്കമുള്ളവ അനുവദിക്കണമെന്നാവശ്യപ്പെട്ട് വയനാട് എം.പി. പ്രിയങ്കഗാന്ധി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിൽ നിന്നുള്ള എം.പി. മാരോടൊപ്പമായിരുന്നു പ്രിയങ്ക ഗാന്ധി ആഭ്യന്തരമന്ത്രിയെ കണ്ട് ആവശ്യങ്ങൾ ഉന്നയിച്ചത്.ദുരന്തബാധിതർക്ക് അടിസ്ഥാന സൗകര്യങ്ങളും വീടുംഅടക്കമുള്ളവ അടിയന്തരമായി നിർമ്മിച്ചു നൽകേണ്ടതിൻ്റെ പ്രാധാന്യം പ്രിയങ്ക ഗാന്ധി ആഭ്യന്തരമന്ത്രിയെ ബോധ്യപ്പെടുത്തി.
ദുരിതാശ്വാസ,പുനർനിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ എത്രയും പെട്ടെന്ന് കേന്ദ്രസർക്കാർ ധനസഹായം അനുവദിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. വയനാട്ടിലെ ദുരന്തബാധിതർ സർവ്വതും നഷ്‌ടപ്പെട്ടവരാണെന്നും കുടുംബത്തിലെ എല്ലാ അംഗങ്ങളെയും നഷ്‌ടപ്പെട്ട നിരവധി പേരാണ് ഉള്ളതെന്നും പ്രിയങ്ക ഗാന്ധി കുടിക്കാഴ്ചയ്ക്ക് ശേ ഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കുടുംബാംഗങ്ങളെ നഷ്‌ടപ്പെട്ട ചെറിയ കുട്ടികൾക്ക് യാതൊരു സഹായ പരിരക്ഷയുമല്ല. ഇത്തരം സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഒന്നും ചെയ്യാതിരിക്കുന്നത് രാജ്യത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. പ്രധാനമന്ത്രി ദുരന്തബാധിതരെ സന്ദർശിച്ചതാണ്. പ്രധാനമന്ത്രി വന്നതിനാൽ തങ്ങൾക്ക് ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവരുള്ളത്. ദുരന്തം നടന്നിട്ട് ഇപ്പോൾ നാലു മാസം പിന്നിട്ടു. എന്നാൽ ഇതുവരെ ഇരകൾക്ക് നഷ്ടപരിഹാരം അനുവദിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ദുരന്തബാധിതർ കടന്നു പോകുന്ന ദുരിതങ്ങളും ബുദ്ധിമുട്ടുകളും കേന്ദ്രസർക്കാർ പരിഗണിക്കണം. രാഷ്ട്രീയത്തിന് അതീതമായി ഇതിനെ കൈകാര്യം ചെയ്യണം. അവർ അനുഭവിക്കുന്ന ദുരിതം അളക്കാനാവാത്തതാണ്. കേന്ദ്രസർക്കാർ ഇത് പ്രാധാന്യത്തോടെ കണക്കിലെടുക്കണം. ഞങ്ങൾ ഇതിനു വേണ്ടി ഇനിയും ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു