ലോകജേതാക്കളായ ലയണൽ മെസ്സിയുടെ അർജന്റീനൻ ടീം ഈ വർഷം ഒക്ടോബറിൽ കേരളത്തിലെത്തും. ഒക്ടോബർ 25 മുതൽ നവംബർ രണ്ട് വരെ മെസ്സിയും സംഘവും കേരളത്തിൽ തുടരുമെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാനാണ് അറിയിച്ചത്. രണ്ട് സൗഹൃദ മത്സരമാണ് അർജൻ്റീനൻ ടീം കേരളത്തിൽ കളിക്കുക. കൂടാതെ ആരാധകരുമായി സംവദിക്കാൻ പൊതു വേദിയും ഒരുക്കും. 20 മിനിറ്റ് ആരാധകരുമായി ആശയവിനിമയം നടത്താമെന്ന് മെസ്സി സമ്മതിച്ചിട്ടുള്ളതായി മന്ത്രി വ്യക്തമാക്കി.
മെസ്സിയും സംഘവും കേരളത്തിലെത്തുന്നത് സ്ഥിരീകരിക്കാൻ അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ വൈകാതെ കേരളത്തിലെത്തും. മത്സര വേദിയായി കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയമാണ് പ്രധാനമായി പരി ഗണിക്കുന്നത്. ലോകചാംപ്യന്മാരുടെ എതിരാളികൾ ആരാകുമെന്ന് പിന്നീടാണ് പ്രഖ്യാപിക്കുക.
മലപ്പുറം മഞ്ചേരി സ്റ്റേഡിയം ഒഴിവാക്കിയാണ് കലൂർ സ്റ്റേഡിയത്തിൽ മത്സരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മഞ്ചേരി സ്റ്റേഡിയത്തിന് 20,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുകയുള്ളുവെന്നതാണ് ഇതിന് കാരണം. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെയും പ്രതിനിധികൾക്കൊപ്പം ഫിഫയുടെയും ഉദ്യോഗസ്ഥർ തയ്യാറെടുപ്പുകൾ വിലയിരുത്താൻ കേരളത്തിലെത്തും. ഇതിന് ശേഷമാവും എതിരാളികളെയും മത്സര തിയതിയും പ്രഖ്യാപിക്കുക.