തിരുവനന്തപുരം: വയനാട്, മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലുകളിലെ ദുരിതബാധിതരായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും മാതൃക ടൗണ്‍ഷിപ് നിർമിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. 632 കോടിക്ക് പദ്ധതി നടത്തിപ്പിന് കരാറുകാരായി ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് കോ-ഓപറേറ്റിവ് സൊസൈറ്റിയെയാണ് നിശ്ചയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വയയാട് പുനർനിർമാണ സമിതി, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രമുഖ സ്പോണ്‍സർമാർ ഉള്‍ക്കൊള്ളുന്ന ഉപദേശക സമിതി, ചീഫ് സെക്രട്ടറി ചെയർപേഴ്സണായ ഏകോപന സമിതി എന്നിവ പദ്ധതിക്കായി പ്രവർത്തിക്കും. ടൗണ്‍ഷിപ്പുകളില്‍ അനുവദിക്കേണ്ട പ്ലോട്ടുകളുടെ വിസ്തീർണം സംബന്ധിച്ച് പദ്ധതി ആസൂത്രണ ഏജൻസിയായ കിഫ്കോണിന്റെ പ്രോജക്‌ട് ശിപാർശ തന്നെ അംഗീകരിച്ചു. കല്‍പറ്റയിലെ ടൗണ്‍ഷിപ്പില്‍ അഞ്ച് സെന്റ് പ്ലോട്ടുകളും നെടുമ്പാലയില്‍ 10 സെന്റ് പ്ലോട്ടുകളും എന്ന കിഫ്കോണിന്റെ ശിപാർശയാണ് അംഗീകരിച്ചത്. രണ്ടിടത്തും 10 സെന്റ് ഭൂമി അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവും പ്രതിപക്ഷ എം.എല്‍.എമാരും ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചില്ലെന്നാണ് ഉത്തരവിറക്കിയതോടെ വ്യക്തമാകുന്നത്.
കല്‍പറ്റയില്‍ 467, നെടുമ്പാലയില്‍ 266 എന്നിങ്ങനെ പാർപ്പിട യൂനിറ്റുകള്‍ നിർമിക്കാൻ ഏകദേശം പദ്ധതി ചെലവ് 632 കോടി രൂപയായിരിക്കും. ടൗണ്‍ഷിപ്പില്‍ താല്‍പര്യമില്ലാത്ത പട്ടികവർഗ കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപയോ അല്ലെങ്കില്‍ അവരുടെ താല്‍പര്യപ്രകാരം വനമേഖലയോടുചേർന്ന് ഗ്രാമസഭയുടെ അംഗീകാരത്തോടെ വനാവകാശ നിയമത്തിന് വിധേയമായി ഭൂമിയോ അനുവദിക്കും. പദ്ധതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, സംസ്ഥാന ദുരന്തപ്രതികരണ നിധി, സ്പോണ്‍സർഷിപ്, സി.എസ്.ആർ ഫണ്ട്, കേന്ദ്ര സഹായം എന്നിവ ഉപയോഗപ്പെടുത്തും.