ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിലും മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. ഇന്ത്യൻ ട്വന്റി 20 ടീമിൽ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ മൂന്നിലും സെഞ്ച്വറി നേട്ടം സ്വന്തമാക്കിയ സഞ്ജുവിന് ഏകദിന ടീമിലും ഇടം ലഭിക്കുമെന്ന് വിലയിരുത്തിയിരുന്നു. എന്നാൽ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനൊപ്പം കെ എൽ രാഹുലിനെയാണ് ഇന്ത്യൻ ടീം നിയോഗിച്ചിരിക്കുന്നത്.
മലയാളി താരത്തെ ഒഴിവാക്കിയതിൽ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. മുൻ താരങ്ങളായ ആദം ഗിൽക്രിസ്റ്റ്, മുഹമ്മദ് കൈഫ്, ഹർഭജൻ സിങ്, ഇർഫാൻ പഠാൻ, വീരേന്ദർ സെവാഗ് തുടങ്ങിയവരെല്ലാം പറഞ്ഞിട്ടും സഞ്ജുവിനെ മറികടന്ന് റിഷഭ് പന്ത് എങ്ങനെ ഇന്ത്യൻ ടീമിൽ ഇടം നേടിയെന്ന് ആരാധകരിൽ ഒരാൾ ചോദിക്കുന്നു. ഒരിക്കൽകൂടി ബിസിസിഐ സഞ്ജുവിനെ വഞ്ചിച്ചുവെന്നാണ് വേറൊരു ആരാധകന്റെ പ്രതികരണം.
ചാംപ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‍ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ‍്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്