‘ന്യൂയോർക്ക്: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ഇന്ന് ചുമതലയേൽക്കും. ഇന്ത്യൻ സമയം രാത്രി 10.30നാണ് ട്രംപിൻ്റെ സ്ഥാനാരോഹണം. അതിശൈത്യത്തെ തുടർന്ന് സ്ഥാനാരോഹണ ചടങ്ങുകൾ ക്യാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ തുറന്ന വേദിയിൽ സ്ഥാനാരോഹണ ചടങ്ങുകൾ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. അമേരിക്കൻ കോൺഗ്രസ് ചേരുന്ന കാപ്പിറ്റോളിന് മുന്നിലെ തുറസായ സ്ഥലത്താണ് സാധാരണ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ നടത്താറുള്ളത് . 1985ൽ റൊണാൾഡ് റീഗൻ്റെ സത്യപ്രതിജ്ഞ കാപ്പിറ്റോളിനുള്ളിലായിരുന്നു.
സത്യപ്രതിജ്ഞയ്ക്കായി ഡൊണാൾഡ് ട്രംപും കുടുംബവും വാഷിങ്‌ടണിലെത്തി. യുഎസ് പാരമ്പര്യം ലംഘിച്ചുകൊണ്ടാണ് ട്രപിന്റെ സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. സ്ഥാനാരോഹണ ചടങ്ങിൽ ഏകദേശം അഞ്ച് ലക്ഷം അതിഥികൾ പങ്കെടുക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഒരു ഡസനോളം ലോകനേതാക്കളെ ക്ഷണിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അവരിൽ ഭൂരിഭാഗവും യാഥാസ്ഥിതികരും വലതുപക്ഷ നേതാക്കളുമാണ്. ചില എതിരാളികളെയും ട്രംപ് സ്ഥാനാരോഹണ ചടങ്ങിൽ ക്ഷണിച്ചിട്ടുണ്ട്.