കൽപ്പറ്റ: കഴിഞ്ഞ പത്ത് വർഷത്തിനിടെ വയനാട്ടിൽ കടുവാ ആക്രമണത്തിൽ എട്ട് പേർക്ക് ജീവൻ നഷ്ടമായി. മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ഇന്ന് കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയാണ് പട്ടികയിലെ അവസാനത്തെ ഇര. 2015 ഫെബ്രുവരി 10 നാണ് നൂൽപ്പുഴ മൂക്കുത്തികുന്നിൻ ഭാസ്കരൻ കൊല്ലപ്പെട്ടത്. ഇതേ വർഷം ജൂലൈ മാസത്തിൻ കുറിച്യാട് സ്വദേശി ബാബുരാജിന് കടുവ ആക്രമണത്തിൽ ജീവൻ നഷ്ടമായി.
നവംബറിൽ തോൽപ്പെട്ടി റെഞ്ചിലെ വാച്ചറായിരുന്ന കക്കേരി ഉന്നതിയിലെ ബസവൻ കൊല്ലപ്പെട്ടു. 2019 ഡിസംബർ 24 ന് ബത്തേരി പച്ചാടി കാട്ടുനായ്ക്ക ഉന്നതിയിലെ ജഡയൻ കടുവാ ആക്രമണത്തിന് ഇരയായി. 2020 ജൂൺ 16 ന് ബസവൻകൊല്ലി കാട്ടുനായ്ക്ക ഉന്നതിയിലെ ശിവകുമാർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 2023 ജനുവരി 12 ന് പുതുശ്ശേരി പള്ളിപ്പുറത്ത് തോമസിന് ജീവൻ നഷ്ടമായി. ഇതേ ഡിസംബർ 9നാണ് പുല്ല് പറിക്കാൻ പോയ വാകേരി കൂടല്ലൂർ സ്വദേശി പ്രജീഷ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മനുഷ്യ മൃഗ സംഘർഷം കുറക്കുന്നതിന് കൃത്യമായ നടപടികളില്ലാത്തതാണ് ആക്രമണങ്ങൾ തുടർക്കഥയാകുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം