മാനന്തവാടി : പഞ്ചാരക്കൊല്ലിയില്‍ ഇന്നലെ സ്ത്രീയെ ആക്രമിച്ചു കൊലപെടുത്തിയ കടുവക്കായി ഇന്നു വനം വകുപ്പ് തെരച്ചില്‍ ഊർജിതമാക്കും.കൂടുതല്‍ ആർആർടി സംഘം ഇന്ന് വനത്തില്‍ തെരച്ചില്‍ നടത്തും. തെർമല്‍ ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ തുടരും.ഡോക്ടർ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക ദൗത്യ സംഘവും ഉടൻ സ്ഥലത്തെത്തും. പ്രദേശത്ത് കടുവക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു. മുത്തങ്ങയില്‍ നിന്നുള്ള കുങ്കിയാനകളെയും തെരച്ചിലിനായി സ്ഥലത്ത് എത്തിക്കും
കടുവയുടെ ആക്രമണത്തില്‍ മരിച്ച രാധയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ 11 മണിക്കായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ഇന്നലെ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയിരുന്നു. വന്യജീവി ആക്രമണത്തിനെതിരെ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് 6 വരെ മാനന്തവാടി മുൻസിപ്പാലിറ്റി മേഖലയിലാണ് ഹർത്താല്‍. എസ്ഡിപിഐയും പ്രദേശത്ത് ഹർത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാർ അവകാശപ്പെട്ടത് ആശങ്ക ആയിട്ടുണ്ട്. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചില്‍ നടത്തുന്നുണ്ട്.