മാനന്തവാടി :പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ പിടികൂടാനുള്ള തിരച്ചിൽ വനംവകുപ്പ് ഇന്നും തുടരും. 80 അംഗ ആർടി സംഘം പ്രദേശത്ത് എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് കടുവയ്ക്കായി തിരച്ചിൽ നടത്തും. രണ്ട് കൂടുകളും 38 ക്യാമറകളും പഞ്ചാരക്കൊല്ലിയിൽ വിവിധ മേഖലകളിൽ സ്ഥാപിച്ചിട്ടുണ്ട്.
കടുവയെ വെടിവെച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് ബേസ് ക്യാമ്പിൽ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനൊടുവിൽ എഡിഎം ആസ്ഥാനത്ത് സർവ്വകക്ഷിയോഗം ചേർന്നിരുന്നു. അതിനിടെ പ്രദേശവാസികളിൽ ചിലർ കടുവയെ കണ്ടെന്ന് പറഞ്ഞെങ്കിലും വനംവകുപ്പ് മേഖലയിൽ തിരച്ചിൽ നടത്തിയിട്ടും കടുവയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. ഡോക്ടർ അരുൺ സക്കറിയയുടെ വിദഗ്ധ സംഘം ഇന്നും കടുവയ്ക്കായി തിരച്ചിൽ നടത്തും.
കടുവ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ വനമന്ത്രി എ കെ ശശീന്ദ്രൻ്റെ നേതൃത്വത്തിൽ വയനാട്ടിൽ ഇന്ന് ഉന്നതതല യോഗം ചേരും. നരഭോജി കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട നടപടികൾ യോഗം വിലയിരുത്തും. പ്രതിഷേധ സാഹചര്യവും ചർച്ചയാകും. രാവിലെ 11-ന് വയനാട് കളക്ടറേറ്റ് ആണ് യോഗം. ജില്ലാ കളക്ടർ, പൊലീസ് മേധാവി, വിവിധ ഡിഎഫ്ഒമാർ എന്നിവർ ഉന്നതതല യോഗത്തിൽ പങ്കെടുക്കും.