തിരുവനന്തപുരം:ബത്തേരിക്ക് പിന്നാലെ പാലോടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ മധ്യവയസ്കനെയാണ് കാട്ടാന ചവിട്ടിക്കൊന്ന നിലയിൽ കണ്ടെത്തി. വെൻകൊല്ല ഇലവുപാലം അടിപറമ്പ് തടത്തരികത്തു വീട്ടിൽ ബാബു(54)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാലു ദിവസമായി ബാബുവിനെ കാണാനില്ലായിരുന്നു.
നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആണ് ആന ചവിട്ടിക്കൊന്ന നിലയിൽ മൃതദേഹം കണ്ടത്. കുളത്തൂപ്പുഴ വനംപരിധിയിൽപ്പെട്ട അടിപറമ്പ് ശാസ്താംനട കാട്ടുപാതയ്ക്കു സമീപം ബാബുവിന്റെ വസ്ത്രങ്ങളാണ് ആദ്യം കണ്ടത്. തുടർന്ന് നീർച്ചാലിനു സമീപത്തായി ബാബുവിന്റെ മൃതദേഹം കണ്ടെത്തി. പ്രധാന പാതയിൽനിന്ന് 8 കിലോമീറ്ററിലധികം വനത്തിനുള്ളിലൂടെ സഞ്ചരിച്ചാലേ സ്‌ഥലത്ത് എത്താൻ കഴിയൂ.
ബാബു മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലാണെന്ന് ഇന്ന് രാവിലെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സ്‌ഥിരീകരിച്ചത്. ഒരു ബന്ധുവിന്റെ വീട്ടിലേക്കു കാട്ടുവഴിയിലൂടെ പോയ ബാബുവിനെ കാട്ടാന ആക്രമിച്ചതാണെന്നാണ് റിപ്പോർട്ട്.