തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് കുളക്കോട് സ്വദേശിനി ദീക്ഷിതയെ(10) ആണ് വീട്ടിലെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കുട്ടിക്കൊപ്പം അനുജത്തിയും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വെള്ളനാട് സ്വദേശി മഹേഷ്-ശ്രീക്കുട്ടി ദമ്പതികളുടെ മകളാണ് ദീക്ഷിത. ദീക്ഷിതയുടെ മാതാവ് സംഭവസമയത്ത് ജോലിക്ക് പോയിരിക്കുകയായിരുന്നു. 2022 മുതൽ കുട്ടിയുടെ മാതാപിതാക്കൾ അകന്നു കഴിയുകയാണ്. ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ദീക്ഷിത. ഇളയകുട്ടിയുമായി കളിച്ചുക്കൊണ്ടിരിക്കുന്നതിനിടയിലാണ് ദീക്ഷിത ശുചി മുറിയിൽ കയറി വാതിലടച്ചത്.പിന്നീട് ഷാൾ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദീക്ഷിതയുടേത് ആത്മഹത്യ ആണെന്നാണ് പൊലീസ് നിഗമനം. പേനക്ക് വേണ്ടി കുട്ടികൾ തമ്മിൽ തർക്കം ഉണ്ടായതായി പൊലീസ് പറയുന്നു. മൃതദേഹം വെള്ളനാട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056, 0471-2552056)