മേപ്പാടി: വയനാട് തുരങ്ക പാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കി. 25 ഇന വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയത്. ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക പാത നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് സമിതി നിര്‍ദേശിച്ചു. പാറ തുരക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം. പരിസ്ഥിതി നാശം ഒഴിവാക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട് പലവട്ടം വിശദീകരണം തേടിയ ശേഷമാണ് അനുമതി നല്‍കിയത്. വന്യജീവികളുടെയും ആദിവാസികള്‍ അടക്കമുളള മനുഷ്യരുടെയും പ്രശ്നങ്ങള്‍ പരിഗണിക്കണമെന്നും നിർദ്ദേശമുണ്ട്. അതേസമയം പരിസ്ഥിതി അനുമതി ലഭിച്ചതോടെ തുരങ്കപാത നിര്‍മാണവുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം
രേഖാമൂലമുള്ള അനുമതി കിട്ടുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകും. പരിസ്ഥിതി ലോല മേഖലയെന്ന് കണ്ടെത്തിയിടത്താണ് അനുമതി. വന്യജീവികളുടെയും ആദിവാസികളുടെയും പ്രശ്‌നങ്ങള്‍ പരിഗണിക്കണം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്ക് സാധ്യതയുളള പ്രദേശങ്ങളില്‍ അതീവശ്രദ്ധയോടെയും അത്യാധുനിക ഉപകരണങ്ങളുടെയും സഹായത്തോടെ വേണം നിര്‍മ്മാണം നടത്തേണ്ടത്.പരിസ്ഥിതി നാശം ഒഴിവാക്കി വേണം പാറ തുരക്കാനെന്നും അതിന് ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് പല തവണ വിശദീകരണം കേട്ടശേഷമാണ് അനുമതി നല്‍കിയത്.
മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സൂഷ്മസ്‌കെയില്‍ മാപ്പിങ് തുടര്‍ച്ചയായി നടത്തുകയും നിരീക്ഷിക്കുകയും ചെയ്യുക, ടണല്‍ റോഡിന്റെ ഇരു ഭാഗത്തും അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കുന്നതിന് കാലാവസ്ഥ സ്റ്റേഷനുകള്‍ സ്ഥാപിക്കുക, ഭൂമിയുടെ ഘടന അനുസരിച്ച് ടണലിങ് രീതികള്‍ തെരഞ്ഞെടുക്കുക, വിദഗ്ദ്ധസമിതി രൂപീകരിക്കുക തുടങ്ങിയ നിബന്ധനകളുമുണ്ട്. തുരങ്ക പാതയ്ക്ക് അന്തിമ അനുമതി നല്‍കാമെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റിക്ക് നേരത്തേ വിദഗ്ദ സമിതി ശുപാര്‍ശ നല്‍കിയിരുന്നു.
അപ്പന്‍കാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കുക, വംശനാശ ഭീഷണി നേരിടുന്ന ‘ബാണാസുര ചിലപ്പന്‍’ പക്ഷിയുടെ സംരക്ഷണത്തിന് നിരീക്ഷണം നടത്തുക, നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരവഴിഞ്ഞി പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയില്‍ നിര്‍മാണം നടത്തുക, ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടര്‍ച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളായിരുന്നു വിദഗ്ദ്ധസമിതിയും മുൻപോട്ട് വെച്ചിരുന്ന നിര്‍ദേശം.