കാസർഗോഡ്: കാസർഗോഡ് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു. കയ്യൂർ വലിയപൊയിലിൽ കുഞ്ഞിക്കണ്ണനാണ് മരിച്ചത്. 92 വയസായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. ബന്ധു വീട്ടിലേക്ക് നടന്നു പോവുന്നതിനിടെ വീടിന് സമീപത്തു വച്ച് സൂര്യാഘാതം ഏൽക്കുകയായിരുന്നു.
ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം സൂര്യാഘാതമേറ്റാണെന്ന് സ്വകാര്യ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ കണ്ണൂർ മെഡിക്കൽ കോളെജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷമേ അന്തിമമായി സ്ഥിരീകരിക്കാനാകൂവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സംഭവത്തിനു പിന്നാലെ കർശന ജാഗ്രതാ നിർദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.