മധ്യപ്രദേശ് : ആശുപത്രി അധികൃതർ കോമയിലാണെന്ന് പറഞ്ഞ രോഗി ഡോക്ടർമാരുടെയും നഴ്സുമാരുടെയും കണ്ണുവെട്ടിച്ച് ഐസിയുവിൽ നിന്ന് ഇറങ്ങിപ്പോയി. മധ്യപ്രദേശിലെ രത്‌ലാമിലെ സ്വകാര്യ ആശുപത്രിയിലാണ് വലിയ തട്ടിപ്പ് നടന്നത്. ചികിത്സക്ക് ലക്ഷങ്ങൾ ചെലവ് വരുമെന്ന ആശുപത്രി അധികൃതരുടെ വാക്ക് കേട്ട് ബന്ധുക്കൾ പണം സംഘടിപ്പിക്കാൻ നെട്ടോട്ടം ഓടുന്നതിനിടയിലാണ് യുവാവ് പുറത്തിറങ്ങിയത്.
സംഭവം വൈറലായതിന് പിന്നാലെ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോപണങ്ങൾ ആശുപത്രി അധികൃതർ നിഷേധിച്ചിട്ടുണ്ട്. ആകെ ബിൽ 8,000 രൂപ മാത്രമായിരുന്നുവെന്നാണ് ആശുപത്രിയുടെ വിശദീകരണം. അതേസമയം, 40,000 രൂപ നേരത്തെ തന്നെ ബിൽ അടച്ചുവെന്നാണ് യുവാവിന്‍റെ ഭാര്യ പറയുന്നത്.
സംഭവത്തിന്റെ വിഡിയോ വൈറലാണ്. നാട്ടിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റതിനാൽ ബോധം നഷ്ടപ്പെട്ടെന്നും കോമയിലാണെന്നുമാണ് ഡോക്‌ടർമാർ അറിയിച്ചിരുന്നത്. അടിയന്തര ചികിത്സ ആവശ്യമാണെന്നും അതിനായി ഉടൻ ഒരു ലക്ഷം രൂപ കണ്ടെത്തണമെന്നും അധികൃതർ ബന്ധുക്കളോടു പറഞ്ഞു. എന്നാൽ അഞ്ച് ആശുപത്രി ജീവനക്കാർ ചേർന്ന് തന്നെ തടഞ്ഞു വെച്ചിരിക്കുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. ഇയാൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് സൂചന. ഇതേ തുടർന്ന് ആശുപത്രിക്ക് നേരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.