ദുബായ് : ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് ദുബൈയിൽ നടക്കുന്ന ഫൈനലിൽ ന്യൂസീലൻഡാണ് എതിരാളികൾ. ഇരുടീമുകളും അവസാന വട്ട പരിശീലനം നടത്തി. ഇനി ചാമ്പ്യൻ ടീമുകളിലെ ചാമ്പ്യനാരെന്നറിയാൻ മണിക്കൂറുകൾ മാത്രം.
മൂന്ന് തവണ ചാമ്പ്യൻസ് ട്രോഫി നേടുന്ന ആദ്യ ടീമെന്ന റെക്കോർഡിനൊപ്പം ടീം ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. 2000ത്തിലെ നോക്ക്ഔട്ട് കപ്പിലെ തോൽവിക്ക് ന്യൂസീലൻഡിനോട് കണക്കും കലിപ്പും തീർക്കൽ. ഐസിസി ലിമിറ്റഡ് ഓവർ ടൂർണമെന്റുകളിലെ രണ്ടാം കിരീടത്തിലാണ് കിവികളുടെ കണ്ണ്. ടൂർണമെന്റിൽ നാലിൽ നാല് മത്സരങ്ങളും ജയിച്ച ഒരേയൊരു സംഘമാണ് രോഹിത് ശർമ്മയുടെ ടീം ഇന്ത്യ.
അതേസമയം മത്സരം നടക്കുന്ന ദുബായിൽ ഏകദിന മത്സരങ്ങളിലെ അപരാജിത റെക്കോർഡും രോഹിത് ക്യാപ്റ്റനായതിന് ശേഷം ഐസിസി ടൂർണമെന്റുകളിൽ കിവികളോട് തോറ്റിട്ടില്ലെന്ന മികവിലും ഇന്ത്യ പ്രതീക്ഷ വയ്ക്കുന്നുണ്ട്. ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് ഉപയോഗിച്ച പിച്ചാണ് ഫൈനലിലും. 280 റൺസെങ്കിലും അടിച്ചാൽ മാത്രമാണ് ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് ഇവിടെ മുൻതൂക്കം നേടാനാവൂ. അതിനാൽ ടോസ് നിർണായകം തന്നെയായിരിക്കും.