മാനന്തവാടിയിൽ വൻ മദ്യവേട്ട: 252 ലിറ്റർ മാഹി മദ്യവുമായി രണ്ടുപേർ പിടിയിൽ

മാനന്തവാടി: മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ നടപടിയില്‍ 252 ലിറ്റര്‍ അനധികൃത മദ്യവുമായി രണ്ടുപേരെ അറസ്റ്റു ചെയ്തു. മാനന്തവാടിയിലും കല്ലോടി, പേരിയ, വാളാട്, തിരുനെല്ലി, കാട്ടിക്കുളം തുടങ്ങിയ സമീപ പ്രദേശങ്ങളിലും നടത്തിയ ലക്ഷ്യമിട്ടുള്ള പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

കോഴിക്കോട് സ്വദേശി ജ്യോതിഷ് ബാബു ടി, പുല്‍പ്പള്ളി പാക്കം സ്വദേശി അജിത്ത് വി. ടി. എന്നിവരാണ് അറസ്റ്റിലായത്. ഈ പ്രദേശങ്ങളില്‍ വ്യാകമായി അനധികൃത മദ്യം വിതരണം ചെയ്യുന്നതിലെ ഇവരുടെ പങ്ക് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഏറെ നാളായി എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഒന്നാം പ്രതിയായ ജ്യോതിഷിന്റെ വാടക വീട്ടിലെ അടുക്കളയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വലിയ അളവിലുള്ള മദ്യം കണ്ടെത്തിയത്.

 

വയനാട് ജില്ലയിലെ അനധികൃത മദ്യവ്യാപാര ശൃംഖലയെ തകര്‍ക്കുന്നതില്‍ ഈ അറസ്റ്റ് നിര്‍ണായകമാണെന്ന് വിലയിരുത്തപ്പെടുന്നു. പ്രിവന്റീവ് ഓഫീസര്‍മാരായ അരുണ്‍ പ്രസാദ് ഇ., അനൂപ് ഇ., സിവില്‍ എക്‌സൈസ് ഓഫീസര്‍ സനൂപ് കെ. എസ്., വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ അമാന ഷെറിന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ (ഡ്രൈവര്‍) ഷിംജിത്ത് പി. എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. ഈ കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം വരെ കഠിന തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. അറസ്റ്റിലായ പ്രതികളെ ഇന്ന് മാനന്തവാടിയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *