ന്യൂഡൽഹി: അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ 18 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. പട്യാല ഹൗസ് കോടതി പ്രത്യേക എൻഐഎ ജഡ്‌ജി ചന്ദർജിത് സിങ്ങിന്റേതാണ് ഉത്തരവ്. അതീവ സുരക്ഷയിൽ റാണയെ വ്യാഴാഴ്‌ച രാത്രി 10:45 ഓടെയാണ് കോടതിയിലെത്തിച്ചത്. മണിക്കൂറുകൾ നീണ്ട വാദംകേൾക്കലിന് ശേഷം വെള്ളിയാഴ്ച പുലർച്ചയോടെയാണ് കോടതി റാണയെ കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. 20 ദിവസത്തെ കസ്റ്റഡി ആയിരുന്നു എൻഐഎ ആവശ്യപ്പെട്ടിരുന്നത്.
കേന്ദ്ര സർക്കാരിനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നരേന്ദർ മാനിനെ നിയോഗിച്ചിരുന്നു. എൻഐഎയെ പ്രതിനിധീകരിച്ച് സീനിയർ അഭിഭാഷകൻ ദയാൻ കൃഷ്‌ണനാണ് ഹാജരായത്. റാണയ്ക്ക് അഭിഭാഷകനായ പിയൂഷ് സച്ദേവയുടെ നിയമസഹായവും ലഭിച്ചു.
17 വർഷം നീണ്ട നിയമവ്യവഹാരങ്ങൾക്കും നയതന്ത്രനീക്കങ്ങൾക്കുമൊടുവിൽ വ്യാഴാഴ്ച വൈകീട്ടാണ് യുഎസിൽനിന്ന് പ്രത്യേകവിമാനത്തിൽ റാണയെ ഡൽഹിയിലെത്തിച്ചത്. കേന്ദ്രസർക്കാരിന്റെ വിവിധ ഏജൻസികളടങ്ങുന്ന സംഘം കുറച്ചുദിവസമായി യുഎസിലുണ്ടായിരുന്നു. തഹാവൂർ റാണയെ രാജ്യത്തെത്തിച്ചത് വ്യാഴാഴ്ച് വൈകീട്ട് എൻഐഎ സ്ഥിരീകരിച്ചു. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉടൻ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിൽ ലഭിച്ച റാണയെ എൻഐഎ ഡയറക്‌ടറർ ജനറലിന്റെ നേതൃത്വത്തിൽ 12 അംഗ സംഘമായിരിക്കും ചോദ്യംചെയ്യുന്നത്.