നിപ: വയനാട് ജില്ലയിലും അതീവ ജാഗ്രത പാലിക്കണം.ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കല്‍പ്പറ്റ: മലപ്പുറം ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അയല്‍ ജില്ലയായ വയനാട്ടിലും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ടി മോഹന്‍ദാസ് അറിയിച്ചു. മുമ്പ് ജില്ലയിലെ പഴംതീനി വവ്വാലുകളില്‍ ഐ സി എം ആര്‍ നടത്തിയ സാംപിള്‍ പരിശോധനയില്‍ നിപ വൈറസിനെതിരെയുള്ള ആന്റി ബോഡികള്‍ കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ നിപ സാധ്യതയുള്ള സീസണായതിനാല്‍ രണ്ടു മാസം മുമ്പ് ജില്ലയിലെ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങളില്‍ നിപക്ക് പ്രത്യേക പ്രാധാന്യം നല്‍കി പകര്‍ച്ചവ്യാധി സര്‍വെയ്‌ലന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരിയാണ്. നിപാ രോഗസാധ്യതയുള്ള ലക്ഷണങ്ങള്‍ നിരീക്ഷിക്കാനും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ശരിയായ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ച് ജാഗ്രതയോടെ നേരിടണമെന്നും ഡി എം ഒ അറിയിച്ചു

 

പനിയോടൊപ്പം ശക്തമായ തലവേദന,ക്ഷീണം, തൊണ്ടവേദന, പേശീവേദന,ഛര്‍ദ്ദി, ശ്വാസ തടസ്സം, തളര്‍ച്ച, കാഴ്ച മങ്ങുക , മാനസിക വിഭ്രാന്തി, ബോധക്ഷയം, തുടങ്ങിയവയാണ് നിപയുടെ പ്രധാന രോഗ ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണം.ശരീര സ്രവങ്ങള്‍ വഴിയാണ് രോഗം പകരുന്നത്. അതുകൊണ്ട്തന്നെ ചുമക്കുമ്പോഴും തുമ്മുമ്പോഴുമുള്ള ചെറിയ സ്രവകണങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ മാസ്‌ക് ഉപയോഗിക്കണം. ഇത്തരം രോഗ ലക്ഷണങ്ങളുള്ളവരെ പരിചരിക്കുന്നവരും അവരുമായി അടുത്തിടപഴകുന്ന സാഹചര്യമുള്ളവരും എന്‍ 95 മാസ്‌കും കയ്യുറകളും ഉപയോഗിക്കണം. കൈകള്‍ പല സ്ഥലങ്ങളിലും സ്പര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുകയും ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് നന്നായി കഴുകുകയും ചെയ്യണം. രോഗീ സന്ദര്‍ശനങ്ങളും പകര്‍ച്ചവ്യാധി സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ലക്ഷണങ്ങളുള്ള രോഗികള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, ബെഡ്ഷീറ്റ് മുതലായവ പ്രത്യേകം പുഴുങ്ങി അലക്കി വെയിലില്‍ ഉണക്കുക. മുറികളും, വ്യക്തിഗത സാധനങ്ങളും അണുനാശിനി ഉപയോഗിച്ച് കഴുകുക. പക്ഷി മൃഗാദികളുടെ കടിയേറ്റതോ നിലത്ത് വീണു കിടക്കുന്നതോ ആയ പഴങ്ങള്‍ , പച്ചക്കറികള്‍ എന്നിവ ഉപയോഗിക്കരുത്. എല്ലാ പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക. അടക്ക പോലുള്ള വവ്വാലുകള്‍ തൊടാന്‍ സാധ്യതയുള്ള വിഭവങ്ങള്‍ പെറുക്കുമ്പോള്‍ കയ്യുറ ഉപയോഗിക്കുക.തുറന്ന് വച്ച കലങ്ങളില്‍ സൂക്ഷിച്ച കള്ള് പോലെയുള്ള പാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കുക. വവ്വാലുകളെ ഉപദ്രവിക്ക്കുകയോ അവയെ ആവാസ വ്യവസ്ഥയില്‍ നിന്ന് ആട്ടിയകറ്റുകയോ ചെയ്യരുത്. അത് ഭയചകിതരായ വവ്വാലുകള്‍ കൂടുതല്‍ ശരീര സ്രവങ്ങള്‍ ഉദ്പാദിപ്പിക്കാന്‍ കാരണമാകും. ഇത് നിപാസാധ്യത കൂട്ടുകയാണ് ചെയ്യുക. വ്യക്തിശുചിത്വം, ഭക്ഷണശുചിത്വം, പകര്‍ച്ചാസാധ്യതകള്‍ ഒഴിവാക്കാനുള്ള സൂക്ഷ്മതയും സ്വയം പ്രതിരോധവുമൊക്കെയാണ് നിപയെ തടയാനുള്ള മാര്‍ഗ്ഗങ്ങള്‍. നിപ പോലുള്ള സാഹചര്യങ്ങളില്‍ തെറ്റായ വാര്‍ത്തകളും പ്രചരണങ്ങളും തിരിച്ചറിയാനും ശരിയായ വിവരങ്ങള്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളെ പിന്തുടരാനും എല്ലാവരും ശ്രദ്ധിക്കണം. ഏതെങ്കിലും സഹായങ്ങള്‍ക്കും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളെയോ ആരോഗ്യ പ്രവര്‍ത്തകരെയോ ദിശ ഹെല്‍പ് ലൈന്‍ നമ്പറുകളിലോ (104, 1056, 0471 2552056) ബന്ധപ്പെടാവുന്നതാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *