പ്ലസ് വൺ പ്രവേശന നടപടി തുടങ്ങി ആദ്യ മൂന്നു ദിവസത്തിനകം എസ്എസ്എൽസി ജയിച്ചവരിൽ 77 ശതമാനവും അപേക്ഷിച്ചു. 3,28,004 കുട്ടികളാണ് വെള്ളിയാഴ്ച രാത്രി വരെ അപേക്ഷിച്ചത്. ഇത്തവണ കേരള സിലബസിൽ പത്താം ക്ലാസ് ജയിച്ചവർ 4,24,583 ആണ്. മറ്റു വിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകൾ ഉൾപ്പെടെ ആകെ ലഭിച്ചത് 3,48,391 അപേക്ഷകളാണ്. 20 വരെ അപേക്ഷ സ്വീകരിക്കും.
2008-09 അധ്യയന വർഷമാണ് ഹയർ സെക്കൻഡറി പ്രവേശനത്തിന് ഏകജാലക സംവിധാനം തുടങ്ങിയത്. ഇതിനു ശേഷം ആദ്യമായാണ് ചുരുങ്ങിയ ദിവസങ്ങൾക്കകം ഇത്രയും പേർക്ക് അപേക്ഷിക്കാനായത്. മുൻപ് ആദ്യ ദിവസങ്ങളിൽ അപേക്ഷ നൽകൽ പൂർത്തിയാക്കാൻ ആകാതെ കുട്ടികൾ ബുദ്ധിമുട്ടിയിരുന്നു. കഴിഞ്ഞ വർഷം മുതൽ ഉയർന്ന ശേഷിയുള്ള സെർവർ ഏർപ്പെടുത്തിയത് നേട്ടമായി.
വെള്ളിയാഴ്ച രാത്രി വരെ സിബിഎസ്ഇ സിലബസ് പഠിച്ചവരിൽ നിന്ന് 14,759 അപേക്ഷ ലഭിച്ചു. ഐസിഎസ്ഇക്കാരുടെ 1,675 അപേക്ഷയുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് പത്താം ക്ലാസ് യോഗ്യത നേടിയവരും മുൻ വർഷങ്ങളിൽ എസ്എസ്എൽസി ജയിച്ചവരും ഉൾപ്പെടെ 3,953 കുട്ടികളും അപേക്ഷ നൽകി.
പട്ടികവർഗ വികസന വകുപ്പ് നിയന്ത്രണത്തിലുള്ള 14 മോഡൽ റെസിഡെൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളുകളുകളിലെയും പട്ടികജാതി വികസനവ കുപ്പിൻറ ആറ് മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളിലെയും പ്രവേശനം ഏകജാലകം വഴി പ്രത്യേകമായാണ് നടത്തുന്നത്. വെള്ളിയാഴ്ച വൈകുന്നേരം വരെ ഈ വിഭാഗത്തിലേക്ക് ലഭിച്ചിരിക്കുന്നത് 166 അപേക്ഷകളാണ്.