തിരുവനന്തപുരം : സംസ്ഥാനത്ത് നാശനഷ്‌ടം വിതച്ച് കനത്തമഴ തുടരുന്നു. കടൽ പ്രക്ഷുബ്‌ധമായതോടെ തീരമേഖലകളിലും ജാഗ്രതാ നിർദേശം നൽകി. തിങ്കളാഴ്ച പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ റെഡ് അലർട്ടാണ്. 10 ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം ജില്ലയിൽ രണ്ട് ക്യാമ്പുകളിലായി 11 പേരെയും കോഴിക്കോട് ഒരു ക്യാമ്പിൽ 36 പേരെയും മാറ്റിപാർപ്പിച്ചു. കേരള തീരമാകെ തിങ്കൾ രാത്രി 8.30വരെ മൂന്നുമുതൽ 4.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കാനും ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കരുതെന്നും അധികൃതർ അറിയിച്ചു.
തീരപ്രദേശങ്ങളിലും റെഡ് അലർട്ട്
സംസ്ഥാനത്ത് കനത്തമഴയും മഴക്കെടുതിയും തുടരുന്നതിനൊപ്പം പ്രക്ഷുബ്‌ധമായി കടലും. എട്ട് ജില്ലകളിൽ തീരപ്രദേശത്ത് തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തീരത്ത് റെഡ് അലർട്ട്. തിരുവനന്തപുരം ജില്ലയിൽ തീരത്ത് ഓറഞ്ച് അലർട്ടാണ്.