മലപ്പുറം :കാളികാവ് അടയ്ക്കാക്കുണ്ടില്‍ കടുവയെ പിടിക്കുന്നതിന് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. കേരള എസ്റ്റേറ്റ് സി-വണ്‍ ഡിവിഷന് കീഴില്‍ സ്ഥാപിച്ച കെണിയിലാണ് പുള്ളിപ്പുലി കുടുങ്ങിയത്.രാത്രിയില്‍ കല്‍ക്കുണ്ട് ചേരിയില്‍ മാധവന്റെ വളർത്തുനായയെ പുലി കടിച്ചിരുന്നു. എന്നാല്‍ സംഭവം അധികൃതർ അന്ന് നിഷേധിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ കെണിയില്‍ പുലി കുടുങ്ങിയതോടെ ആളുകളുടെ വാദം ശരിവെച്ചിരിക്കുകയാണ്.
അടയ്ക്കാക്കുണ്ടില്‍ ടാപ്പിങ് തൊഴിലാളിയെ കടുവ പിടിച്ചിട്ട് 15 ദിവസം കഴിഞ്ഞു. അടുത്തദിവസംതന്നെ കടുവയെ പിടികൂടാനാകുമെന്ന പ്രതീക്ഷയില്‍ തുടങ്ങിയ തിരച്ചില്‍ ഇഴയുകയാണിപ്പോള്‍. അതിനിടെ കടുവ പലയിടത്തേക്കായി നീങ്ങുന്ന സാഹചര്യമാണുള്ളത്.നൂറിലേറെ ക്യാമറകള്‍, മൂന്ന് കൂടുകള്‍, രണ്ട് കുങ്കി ആനകള്‍, മൂന്ന് വെറ്ററിനറി ഡോക്ടർമാർ 90 പേരടങ്ങിയ സംഘം തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല.
കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ്, പാന്ത്ര, കല്‍ക്കുണ്ട് ഭാഗങ്ങളിലായി മൂന്നുതവണ തോട്ടം തൊഴിലാളികളും നാട്ടുകാരും കടുവയെ കണ്ടു. ഒരുതവണ വനപാലകരും കടുവയെ വളരെ അടുത്തായി കണ്ടെങ്കിലും മയക്കുവെടി വെയ്ക്കുന്നവർ ഇല്ലാത്തതിനാല്‍ ഒന്നും ചെയ്താനായില്ല. ദൗത്യസംഘം തോട്ടങ്ങളില്‍ തിരയുമ്ബോള്‍ കടുവയുടെ സാന്നിധ്യം ജനവാസകേന്ദ്രങ്ങളിലാണ്.