കൽപ്പറ്റ: മൊബൈൽ ഫോണിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അയൽവാസിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവിന് അഞ്ചു വർഷം തടവ് ശിക്ഷ വിധിച്ച് കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി (1) ജഡ്ജ് എ.വി. മൃദുല. വേലിയമ്പം പൈക്കമൂല കാട്ടുനായക ഉന്നതിയിൽ താമസിക്കുന്ന 40 വയസ്സുകാരനായ ഗോപി എന്ന കുട്ടനാണ് ശിക്ഷിക്കപ്പെട്ടത്. 2019 നവംബർ 27-ന് രാത്രി 7:30-ഓടെ വേലിയമ്പം കൊളറാട്ട് കുന്ന് പൈക്കമൂല കാട്ടുനായക ഉന്നതിയിൽ വെച്ചാണ് ദാരുണമായ സംഭവം നടന്നത്.
മൊബൈൽ ഫോണിനെ ചൊല്ലിയുള്ള വാക്കുതർക്കം രൂക്ഷമാവുകയും, ഇതിനിടെ ഗോപി കോൺക്രീറ്റ് കട്ട ഉപയോഗിച്ച് അയൽവാസിയായ വിജയന്റെ തലയ്ക്കടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജയം സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. കേണിച്ചിറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന സി. ഷൈജുവാണ് കേസിന്റെ പ്രാഥമിക അന്വേഷണം നടത്തിയത്. പിന്നീട് ചുമതലയേറ്റ കെ.വി. സജിമോൻ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിക്കുകയും 36 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി.