ബംഗളൂരുവിന് ഐപിഎല്ലില്‍ കന്നി കിരീടം

അഹ്‌മദാബാദ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിലെ കിരീടത്തിന് റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു അവകാശികള്‍. തീപ്പാറും പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ ആറ് റണ്‍സിന് വീഴ്ത്തിയാണ് കിങ് കോഹ് ലിയുടെ ആര്‍സിബി തങ്ങളുടെ ആദ്യ ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്. ആദ്യ കിരീടം ലക്ഷ്യമിട്ടായിരുന്നു ഇരുടീമും ഇറങ്ങിയത്.

 

191 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ശശാങ്ക് സിങ് 61 റണ്‍സുമായി വെടിക്കെട്ട് പുറത്തെടുത്തെങ്കിലും ആ ഇന്നിങ്‌സ് മതിയായില്ല പഞ്ചാബിന്റെ ആദ്യ കിരീടമെന്ന ലക്ഷ്യത്തിലേക്ക്. ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങ്ങിലും ഒരു പോലെ തിളങ്ങിയാണ് വിരാട് കോഹ് ലിയുടെ ആര്‍സിബി പ്രഥമ കിരീടം ഉയര്‍ത്തിയത്. ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡെ എന്നിവര്‍ ആര്‍സിബിയ്ക്കായി രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

 

മറുപടി ബാറ്റിങില്‍ മികച്ച തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. 24 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാനും മികച്ച ബാറ്റിങ് കാഴ്ചവച്ചിരുന്നു. എന്നാല്‍ പ്രയാന്‍ഷ് ആര്യയുടെ വിക്കറ്റ് പഞ്ചാബിന് 4.6 ഓവറില്‍ നഷ്ടമായി. ഹേസല്‍വുഡിന്റെ പന്തില്‍ സാല്‍ട്ട് ക്യാച്ചെടുക്കുകയായിരുന്നു. പിന്നീട് സ്‌കോര്‍ അതിവേഗം ചലിച്ചിരുന്നു. എന്നാല്‍ മികച്ച ഫോമിലായിരുന്ന പ്രഭ്‌സിമ്രാനും പിന്നീട് ഔട്ടായി. ക്രുനാല്‍ പാണ്ഡെയുടെ പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ ക്യാച്ചെടുക്കുകയായിരുന്നു (8.3ഓവര്‍). ഇതിനിടെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ വിക്കറ്റ് നഷ്ടമായത് പഞ്ചാബിന് ഷോക്ക് നല്‍കി. ഒരു റണ്‍സ് മാത്രമാണ് അയ്യര്‍ക്ക് നേടാനായത്. ശ്രേയസ് അയ്യര്‍ ഭീഷണിയാവുമെന്ന് അറിയാമായിരുന്ന ഷെപ്പേര്‍ഡ് ശര്‍മ്മയ്ക്ക് ക്യാച്ച്‌ നല്‍കി അയ്യരെ മടക്കി. 9.4 ഓവറിലായിരുന്നു അയ്യരുടെ വിക്കറ്റ് നഷ്ടമായത്. 23 പന്തില്‍ 39 റണ്‍സുമായി ഇംഗ്ലിസ് പഞ്ചാബിന് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ 12.1 ഓവറില്‍ ഇംഗ്ലിസിന്റെ വിക്കറ്റും പഞ്ചാബിന് നഷ്ടപ്പെട്ടു. പാണ്ഡെയുടെ പന്തില്‍ ലിവിങ്‌സറ്റണ്‍ ക്യാച്ചെടുത്താണ് ഇംഗ്ലിസ് പുറത്തായത്.

 

പിന്നീടുള്ള പഞ്ചാബിന്റെ പ്രതീക്ഷകള്‍ എല്ലാം വധേരയിലും ശശാങ്ക് സിങിലുമായിരുന്നു. സ്‌കോര്‍ പതിയ ചലിച്ചു. ശശാങ്ക് ഒരു വശത്ത് നിലയുറപ്പിച്ചെങ്കിലും നിഹാല്‍ വധേര 16.2 ഓവറില്‍ പുറത്തായത് പഞ്ചാബിന് അടുത്ത ക്ഷീണമായി. 15 റണ്‍സെടുത്ത വധേരയെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ക്രുനാല്‍ പാണ്ഡെ ക്യാച്ചെടുക്കുകയായിരുന്നു. ഇതിനിടെ വന്ന അസ്മത്തുള്ളയും അതിവേഗം പുറത്തായി. ഈ സമയം സ്‌കോര്‍ 145 ന് ഏഴ് എന്ന നിലയിലായിരുന്നു (ഓവര്‍ 17.2). പ്രതീക്ഷകള്‍ ഒരു വശത്ത് നഷ്ടപ്പെടുമ്ബോഴും ശശാങ്ക് സിങ് എന്ന ഒറ്റയാന്‍ മറുവശത്ത് സിക്‌സറും ഫോറുകളും പറത്തുന്നുണ്ടായിരുന്നു. വിജയം ഉറപ്പിച്ച ആര്‍സിബി താരങ്ങള്‍ ആഘോഷിക്കുമ്ബോഴും ശശാങ്ക് വെടിക്കെട്ട് നിര്‍ത്തിയിരുന്നില്ല. 18വര്‍ഷത്തെ ആര്‍സിബിയുടെ കാത്തിരിപ്പ് അവസാനിച്ചപ്പോള്‍ പഞ്ചാബിന്റെ കാത്തിരിപ്പ് ഇവിടെ തുടരുകയാണ്. 30 പന്തില്‍ 61 റണ്‍സാണ് താരം നേടിയത്. ആറ് സിക്‌സറുകളും ഇന്നിങ്‌സില്‍ ഉണ്ടായിരുന്നു.

 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരു ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എടുത്തു. 43 റണ്‍സ് എടുത്ത വിരാട് കോഹ് ലിയാണ് ടോപ്സ്‌കോറര്‍. ഫില്‍ സാള്‍ട്ട് (16), മയങ്ക് അഗര്‍വാള്‍ (24), ക്യാപ്റ്റന്‍ രജത് പടിദാര്‍ (26), ലിവിങ്സ്റ്റൻ (25) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. രണ്ടാം ഓവറിലെ കൈല്‍ ജാമീസന്റെ പന്തില്‍ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ക്യാച്ചെടുത്ത് സാല്‍ട്ടിനെ ഔട്ടാക്കുകയായിരുന്നു. സ്‌കോര്‍ 56 ല്‍ നില്‍ക്കെ സിക്സടിക്കാന്‍ ശ്രമിച്ച മയങ്ക് അഗര്‍വാളിനെ ചെഹല്‍ അര്‍ഷ്ദീപ് സിങ്ങിന്റെ കൈകളിലെത്തിച്ചു. പവര്‍പ്ലേയില്‍ 55 റണ്‍സാണ് ആര്‍സിബി നേടിയത്. നിലയുറപ്പിക്കാന്‍ ശ്രമിച്ച പടീദാറും ജാമീസനു മുന്നില്‍ വീണു.

 

35 പന്ത് നേരിട്ട കോഹ് ലി മൂന്ന് തവണ മാത്രമാണ് പന്ത് അതിര്‍ത്തി കടത്തിയത്. 15ാം ഓവറില്‍ അസ്മത്തുല്ല ഒമര്‍സായി സ്വന്തം പന്തില്‍ ക്യാച്ചെടുത്തു കോഹ്ലിയെ മടക്കി. ജാമീസണിന്റെ 17ാം ഓവറില്‍ ആര്‍സിബി മൂന്നു സിക്സുകള്‍ പറത്തിയെങ്കിലും, അഞ്ചാം പന്തില്‍ ലിയാം ലിവിങ്സ്റ്റനെ പുറത്താക്കി പഞ്ചാബ് കളിയിലേക്കു തിരിച്ചെത്തി. അര്‍ഷ്ദീപും ജാമീസണും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. ഒമര്‍സായി, വൈശാഖ്, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

 

കിരീടം നഷ്ടപ്പെട്ടെങ്കിലും ഐപിഎല്‍ ആരാധകര്‍ക്ക് മുന്നില്‍ ഏറ്റവും നല്ല പ്രകടനങ്ങള്‍ കാഴ്ചവച്ചാണ് ശ്രേയസ് അയ്യരുടെ പഞ്ചാബിന്റെ മടക്കം. പോയിന്റ് പട്ടികയില്‍ ആര്‍സിബിക്ക് മുന്നിലെത്താനും ഈ ചുണക്കുട്ടികള്‍ക്ക് കഴിഞ്ഞിരുന്നു. വീണ്ടും പഞ്ചാബിന്റെ കാത്തിരിപ്പ് തുടരും

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *