മക്കം : ഈവർഷത്തെ ഹജ്ജ് കർമങ്ങൾക്ക് ബുധനാഴ്ച തുട ക്കമാകും. തമ്പുകളുടെ നഗര മായ മിനായിൽ ചൊവ്വാഴ്ചതന്നെ തീർഥാടകർ എത്തിത്തുടങ്ങിയിരുന്നു. പ്രാർഥനകൾ ചൊല്ലിയും ഖുർആൻ പാരായണം ചെയ്തും അവർ ബുധനാഴ്ച മിനായിൽ തങ്ങും.
വ്യാഴാഴ്ചയാണ് ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാസംഗമം. അതിനായി വ്യാഴാഴ്ച പുലർച്ചെ തീർഥാടകർ മിനായിൽനിന്ന് അറഫയിലെത്തും. ഉച്ചയ്ക്ക് അറഫയുടെ അതിർത്തിയിലുള്ള നമിറാ പള്ളിയിൽ വാർഷികപ്രഭാഷണം നടക്കും. തുടർന്ന് നടക്കുന്ന നമസ്ക്കാര ത്തിലും അറഫാ സംഗമത്തിലും പങ്കെടുക്കുന്ന ഹാജിമാർ സന്ധ്യയോടെ അറഫയിൽ നിന്ന് മുസ്‌ദലിഫയിലേക്ക് യാത്ര തിരിക്കും. മുസ്‌ദലിഫയിൽ രാപാർക്കുന്ന ഹാജിമാർ അടുത്ത മൂന്നോ നാലോ ദിവസങ്ങളിൽ പിശാചിന്റെ പ്രതീകത്തിനുനേരെ എറിയാനുള്ള ചെറുകല്ലുകളുമായി വെള്ളിയാഴ്ച മിനായിൽ എത്തും.