മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിന് വയനാട് എം.പി പ്രിയങ്കാ ഗാന്ധി നിലമ്പൂരിലെത്തുന്നു. വയനാട് ലോക്‌സഭാ മണ്ഡല പര്യടനത്തിനായി ജൂണ്‍ ഒൻപത്,10,11 തീയ്യതികളിലാവും കേരളത്തിലെത്തുക. ഈ തീയ്യതികളിലൊന്നിൽ പ്രിയങ്ക നിലമ്പൂരെത്തി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ നൽകുന്ന വിവരം.
ഒരുദിവസം പൂര്‍ണമായും ഷൗക്കത്തിനു വേണ്ടിയുള്ള പ്രചാരണത്തിന് പ്രിയങ്ക ചെലവഴിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. ജൂണ്‍ 19-നാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്. 23-ാം തീയതി വോട്ടെണ്ണല്‍. കഴിഞ്ഞ തവണ ഇടത്, സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവറിന്റെ രാജിക്ക് പിന്നാലെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അൻവർ ഇടതുമുന്നണിക്കെതിരെയും പിണറായിക്കെതിരെയും രൂക്ഷ വിമർശനം ഉയർത്തി പി.വി. അൻവർ പുറത്ത് വന്ന സാഹചര്യത്തിൽ നിലമ്പൂർ യു.ഡി.എഫിന് എളുപ്പമാണെന്ന് കരുതിയിരുന്നു. എന്നാൽ, യു.ഡി.എഫിൽ കൃത്യമായ സ്ഥാനം ലഭിക്കാത്തതിനാലും തനിക്ക് വ്യക്തിപരമായ വിയോജിപ്പുള്ള ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയതിലും പ്രതിഷേധിച്ച് അൻവറും സ്വതന്ത്രനായി രംഗത്തെത്തിയതോടെ മത്സരം കടുക്കുകയാണ്. ഇനിയുള്ള ദിനങ്ങളിൽ നിലമ്പൂരിൽ എല്ലാ മുന്നണി നേതാക്കളും എത്തിച്ചേരും.