മേപ്പാടി: മേപ്പാടി ഒന്നാംമൈലിൽ ബൊലേറോ വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വയോധിക മരിച്ച സംഭവം മന:പൂർവ്വമായ നരഹത്യയെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി നെല്ലിമുണ്ട പൂളപ്പറമ്പൻ ഇബ്രാഹിമിന്റെ ഭാര്യ ബിയ്യുമ്മയാണ് മരിച്ചത്.
സ്‌കൂട്ടറോടിച്ച ഇവരുടെ പേരകുട്ടി അഫ്ലഹിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.ഈ സംഭവത്തിലാണ് ബൊലേറോ വാഹനത്തിലുണ്ടായിരുന്ന കാസർകോഡ് സ്വദേശികളായ അരമംഗലം പുതിയവളപ്പ് വീട്ടിൽ പ്രശാന്ത് (21), പെരുമ്പള വലയങ്കുഴി പച്ചിലങ്കര വീട് നിഥി നാരായണൻ (20), പെരുമ്പള ചാവക്കാട് വീട് നിഥിൻ നാരായണൻ (22), പിന്നെ പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിങ്ങനെ നാല് പേരെ മേപ്പാടി പോലീസ് ഇൻസ്പെക്‌ടർ എ യു ജയപ്രകാശും സംഘവും ഇന്ന് അറസ്റ്റ് ചെയ്‌തത്. വാഹന ഡ്രൈവർ കാസർകോട് പെരുമ്പള അഖിലി (26)നെ നേരത്തെ അറസ്റ്റ് ചെയ്യുകയും കൽപ്പറ്റ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു അപകടം.
കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ച ശേഷം അഞ്ചംഗ സംഘം മദ്യലഹരിയിൽ ചൂരൽമല ഭാഗത്തേക്ക് വരികയായിരുന്നു. ഈ സമയം അഫ്‌ലഹും, ബിയുമ്മയും സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇവരുടെ മുന്നിൽ പെടുകയും സംഘവുമായി വാക്ക് തർക്കമുണ്ടാകുകയും ചെയ്‌തിരുന്നു. ഇതിന് ശേഷം സംഘം സ്കൂട്ടർ ഓവർ ടേക്ക് ചെയ്യാതെ പുറകിൽ തന്നെ പോയി ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശേഷം വാഹനത്തിൻറെ ടയർ ബിയുമ്മയുടെ ശരീരത്തിലൂടെ കയറ്റിയിറക്കുകയും, അഫിലഹിനെ നിരക്കിക്കൊണ്ട് പോകുകയും ചെയ്‌തതായി പോലീസ് പറഞ്ഞു. അപകടമരണത്തിനായിരുന്നു മേപ്പാടി പോലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാൽ, പിന്നീട് ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിനു കാരണമെന്ന് തെളിഞ്ഞതിനെ തുടർന്ന് ഡ്രൈവർ അഖിലിൻ്റെ പേരിൽ മനപൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുക്കുകയും തുടർ അന്വേഷണത്തിൽ മനഃപൂർവ്വമായ നരഹത്യ കുറ്റം ചുമത്തി മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.