അഹമ്മദാബാദ്: എയർ ഇന്ത്യ വിമാന ദുരന്തം അന്വേഷിക്കാൻ ബോയിങ് വിദഗ്ദ്ധരടക്കമുള്ള യുഎസ് സംഘം ഇന്ത്യയിലെത്തി. യു.എസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും, എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും അഹമ്മദാബാദിലെത്തിയിട്ടുണ്ട്. സംഘം അപകടസ്ഥലം സന്ദർശിച്ചു. വിമാനം യു.എസ് നിർമ്മിതമായതിനാലാണ് യു.എസ് രാജ്യാന്തര പ്രോട്ടോക്കോളുകൾക്ക് കീഴിൽ സമാന്തര അന്വേഷണം ആരംഭിച്ചത്.
അപകടസമയത്ത് ആര്യൻ എന്ന പ്ളസ്‌ടു വിദ്യാർത്ഥി പകർത്തിയ വിഡിയോദൃശ്യം ഇവരുടെ അന്വേഷണത്തിൽ പ്രധാന തെളിവാണ്. അപകടത്തിൽനിന്നു രക്ഷപ്പെട്ട ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ്‌കുമാർ രമേഷുമായും സംഘം സംസാരി ക്കുമെന്നാണു വിവരം. അതേസമയം അപകടത്തിൽ തകർന്ന വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്‌സ് റിക്കോർഡർ (സിവിആർ) കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.