ആർ.ബി.ഐ റിപ്പോ നിരക്കിൽ അര ശതമാനം കുറവ് വരുത്തിയതിന് പിന്നാലെ അതിവേഗം ബാങ്കുകൾ ഭവന വായ്പാ പലിശ താഴ്ത്തി. റിപ്പോയുമായി ബന്ധിപ്പിച്ച വായ്പാ നിരക്കി(ആർഎൽഎൽആർ)ലാണ് ഉടനെ പ്രതിഫലിച്ചത്.
മാർജിനൽ കോസ്റ്റ്(എം.സി.എൽ.ആർ), റിപ്പോ റേറ്റിനെപ്പോലുള്ള എക്സ്റ്റേണൽ ബെഞ്ച്മാർക്ക് (ഇ.ബി.എൽ.ആർ)എന്നിവ അടിസ്ഥാനമാക്കിയാണ് നിലവിൽ ബാങ്കുകൾ ഭവന വായ്‌പ നൽകുന്നത്. അതുകൊണ്ടുതന്നെ നിരക്ക് കുറയ്ക്കലിന്റെ്റെ നേട്ടം വേഗം ലഭിക്കാൻ റിപ്പോ അധിഷ്ഠിത നിരക്കിലേയ്ക്ക് മാറുന്നത് ഗുണകരമാകും.
◾എസ്.ബി.ഐയുടെ പുതുക്കിയ നിരക്ക് ജൂൺ 15 മുതൽ പ്രാബല്യത്തിൽ വന്നു. ഇതുപ്രകാരം 7.75 ശതമാനമാണ് അടിസ്ഥാന പലിശ നിരക്ക്. ഇതോടൊപ്പം ക്രെഡിറ്റ് റിസ്കിനുളള പ്രീമിയം കൂടി ഉൾപ്പെടുത്തിയാകും അന്തിമ നിരക്ക് നിശ്ചയിക്കുകയെന്ന് വെബ്സൈറ്റിൽ പറയുന്നു.
◾ഇന്ത്യൻ ഓവർസീസ് ബാങ്ക് ആകട്ടെ വായ്പാ പലിശയിൽ അര ശതമാനം കുറവ് വരുത്തി. 8.85 ശതമാനത്തിൽനിന്ന് 8.35 ശതമാനമായാണ് കുറച്ചത്. പുതുക്കിയ നിരക്ക് ജൂൺ 12 മുതൽ പ്രാബല്യത്തിലായി.
◾കാനാറ ബാങ്ക് റിപ്പോ അധിഷ്‌ഠിത വായ്പ്‌പകളുടെ പലിശ 8.75 ശതമാനത്തിൽനിന്ന് 8.25 ശതമാനമാക്കി. പരിഷ്കരിച്ച നിരക്ക് ജൂൺ 12 മുതൽ നിലവിൽവന്നു. മാർജിനൽ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്‌പകൾക്കും ആനുപാതികമായ കുറവ് വരുത്തിയിട്ടുണ്ട്.
◾ബാങ്ക് ഓഫ് ബറോഡയുടെ പലിശ 8.65 ശതമാനത്തിൽനിന്ന് 8.15 ശതമാനമായി. ജൂൺ ഏഴ് മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിലായത്.
◾ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ അധിഷ്ഠിത വായ്പാ നിരക്ക് 8.85 ശതമാനത്തിൽനിന്ന് 8.35 ശതമാനമാക്കി. ജൂൺ ആറിന് നിരക്ക് നിലവിൽവന്നു.
◾യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഇബിഎൽആർ, റിപ്പോ അധിഷ്ഠിത വായ്പാ നിരക്കുകൾ അര ശതമാനം കുറച്ചു. ഇതോടെ പലിശ 8.25 ശതമാനമായി.
◾പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) റിപ്പോ അധിഷ്ഠിത നിരക്കിൽ അര ശതമാനം കുറവ് വരുത്തി. ഇതോടെ 8.85 ശതമാനത്തിൽനിന്ന് 8.35 ശതമാനമായി പലിശ കുറഞ്ഞു.
◾ഇന്ത്യൻ ഓവർസീസ് ബാങ്ക് വായ്പാ പലിശ 8.85 ശതമാനത്തിൽനിന്ന് 8.35 ശതമാനമായാണ് കുറച്ചത്. ജൂൺ 12 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിലായി.
ജൂൺ ആറിനാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് അര ശതമാനം കുറച്ച് 5.50 ശതമാനമാക്കിയത്. ഇതിന് മുമ്പ് രണ്ടു തവണയായി കാൽ ശതമാനം വീതം കുറവ് വരുത്തിയിരുന്നു.