ന്യൂഡൽഹി: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണ ആഘോഷങ്ങളിൽ രാജ്യം. യോഗ ഭൂമിക്കും ആരോഗ്യത്തിനും എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിന പ്രമേയം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിശാഖപട്ടണത്ത് 3 ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന യോഗാ സംഗമം തുടങ്ങി. വിശാഖപട്ടണത്തെ ആർകെ ബീച്ചിൽ നിന്ന് ഭോഗപുരം വരെ നീളുന്ന 26 കിലോമീറ്റർ ഇടനാഴിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം പേർക്ക് ഒരേസമയം യോഗ ചെയ്യാൻ കഴിയുമെന്ന് ആന്ധ്രാ സർക്കാർ അറിയിച്ചു.
യോഗ ലോകത്തെ ഒന്നിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി. തുടർച്ചയായി പതിനൊന്നാം തവണയാണ് യോഗയിലൂടെ ലോകം ഒന്നിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ഇന്ന് കോടികണക്കിന് പേരുടെ ജീവിതത്തിൻ്റെ ഭാഗമാണ് യോഗ. ഞാൻ എന്നതിൽ നിന്ന് നമ്മൾ എന്ന ഭാവവും ഭാരത സംസ്കാരത്തിൻ്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.