വാഷിങ്ടൺ: ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ പങ്കുചേർന്ന് അമേരിക്ക. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് വെളിപ്പെടുത്തി യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തൻ്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപ് ഇക്കാര്യം പുറത്തുവിട്ടത്.
ഇറാനിലെ തന്ത്രപ്രധാനമായ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവ കേന്ദ്രങ്ങളിലാണ് യു.എസ് ആക്രമണം നടത്തിയത്. ആണവകേന്ദ്രങ്ങളിൽ ബോംബർ വിമാനങ്ങൾ ബോംബിട്ടെന്നും എല്ലാ വിമാനങ്ങളും ഇറാൻ്റെ വ്യോമമേഖലയിൽ നിന്ന് ആക്രമണം നടത്തി മടങ്ങിയെന്നും ട്രംപ് പറഞ്ഞു.
അതേസമയം യു.എസ് ആക്രമണത്തിൻ്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഫോർഡോയിൽ ആക്രമണം നടത്തണമെങ്കിൽ ശക്തിയേറിയ ബങ്കർ ബസ്‌റ്റർ ബോംബുകൾ ആവശ്യമാണ്. ഇതിനെ വഹിക്കാൻ കഴിയുന്ന യുദ്ധവിമാനങ്ങളെ യു.എസ് ഗുവാമിലെ സൈനിക കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു
എത്രവിമാനങ്ങളാണ് ആക്രമണത്തിൽ പങ്കൈടുത്തതെന്നും നാശനഷ്ടങ്ങൾ എത്രത്തോളമെന്നും വെളിവായിട്ടില്ല. സംഘർഷം തുടങ്ങി 10-ാം നാളിലാണ് യു.എസ് നേരിട്ട് യുദ്ധത്തിലിടപെടുന്നത്. നേരത്തെ ആക്രമണത്തിൽ പങ്കുചേരുന്നത് സംബന്ധിച്ച് രണ്ടാഴ്ച സമയം വെച്ചിരുന്നതാണ്. എന്തുകൊണ്ടാണ് പെട്ടെന്ന് ആക്രമണം നടത്താൻ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല.