ഗഗൻയാൻ ബഹിരാകാശ യാത്രികനായി തിരഞ്ഞെടുക്കപ്പെട്ടവരിലൊരാളായ ശുഭാംശു ശുക്ളയുടെ ഇന്റർനാഷണൽ സ്‌പെയ്സ് സ്റ്റേഷനിലേക്കുള്ള യാത്ര നാളെയുണ്ടാകുമെന്ന് നാസ. നാളെ ഇന്ത്യൻ സമയം 12.01ന് ആയിരിക്കും യാത്രയെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.
ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39എയിൽ നിന്നാണ് റോക്കറ്റ് പറന്നുയരുക. സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിച്ച ശേഷം, പുതിയ സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിലായിരിക്കും സംഘം ഭ്രമണപഥത്തിലെ ലബോറട്ടറിയിലേക്ക് യാത്ര തിരിക്കുക. ജൂൺ 26 വ്യാഴാഴ്ച വൈകുന്നേരം 4.30 (ഇന്ത്യൻ സമയം) ആണ് ഡോക്കിംഗ് സമയമായി നാസ വ്യക്തമാക്കിയിരിക്കുന്നത്.നാസയും സ്പേസ് എക്സുമായി ചേർന്ന സംഘടിപ്പിക്കുന്ന ആക്സിയം 4 ദൗത്യത്തിൽ നാസ- ഐ.എസ്.ആർ.ഒ സഹകരണത്തിന്റെ ഭാഗമായാണ് വ്യോമസേന ഗ്രൂപ്പ് ക്യാപ്ടനായ ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്. രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ ഇന്ത്യക്കാരൻ, ഐ.എസ്.എസ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്നീ റെക്കാഡുകളും ദൗത്യം പൂർത്തിയായാൽ ശുഭാംശുവിനെ തേടിയെത്തും.ഏഴ് തവണയാണ് ആക്‌സിയം 4 ദൗത്യം മാറ്റിവച്ചത്. ഇന്റർനാഷണൽ സ്‌പെയ്സ് സ്റ്റേഷനിലെ റഷ്യൻ സർവ്വീസ് മൊഡ്യൂളായ സ്വേസ്ദ എന്ന വെസ്റ്റിബ്യൂളിൽ നിന്നുണ്ടായ വായു ചോർച്ച പരിഹരിക്കുന്ന ജോലികൾ പൂർത്തിയാകാതെ വന്ന സാഹചര്യത്തിലാണ് യാത്ര നേരത്തെ മാറ്റിയത്. ശുഭാംശുവിന്റെ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചിരിക്കുന്നത്. രണ്ടാഴ്ചയാണ് ബഹിരാകാശ നിലയത്തിൽ ചെലവഴിക്കുക.പരിചയസമ്പന്നയായ പെഗ്ഗി വിറ്റ്സനാണ് യാത്രയുടെ കമാൻഡർ. സ്ലാവോസ് വിസ്നീവ്സ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നീ രണ്ട് യാത്രികരും ഒപ്പമുണ്ട്. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാന്റെ തയ്യാറെടുപ്പുകൾ ബഹിരാകാശ നിലയത്തിൽ വിലയിരുത്താനുള്ള ലിസ്റ്റ് ശുഭാംശുവിന്റെ പക്കലുണ്ട്. ബഹിരാകാശത്ത് നടത്താനുള്ള പരീക്ഷണങ്ങളുടെ സാമഗ്രികളും ആയാണ് പ്രയാണം