വാകേരി : മൂടക്കൊല്ലി വർഷങ്ങളായി ചക്കയുണ്ടാവുന്ന പ്ലാവ് നൽകിയ സർപ്രൈസിൽ അമ്പരന്ന് നിൽക്കുകയാണ് വയനാട് വാകേരി മൂടക്കൊല്ലിയിലെ ഒരു കർഷകന്റെ വീട്. ചേമ്പുംകൊല്ലിയിലെ ചങ്ങനാമറ്റത്തിൽ അനീഷ് ഉദയന്റെ തോട്ടത്തിലാണ് ഭീമൻ ചക്കയുണ്ടായത്. അധികം വലുപ്പമില്ലാത്ത പ്ലാവിൽ മറ്റ് ചക്കകൾക്കൊപ്പം കായ്ച്ച് നിന്ന ചക്കയുടെ വലുപ്പത്തിലെ വ്യത്യാസം വീട്ടുകാർ നേരത്തെ തന്നെ ശ്രദ്ധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ചക്ക പറിച്ചപ്പോഴാണ് ശരിക്കും അമ്പരന്നത്. 73 കിലോ ഭാരമാണ് ഈ ചക്കയ്ക്കുള്ളത്.
വർഷങ്ങളായി പ്ലാവ് കായ്ക്കുന്നുവെങ്കിലും ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നാണ് അനീഷ് ഉദയൻ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്തായാലും വിവരമറിഞ്ഞ് എത്തിയവർക്കെല്ലാം ചക്കയുടെ ഒരു വീതം കൊടുത്താണ് വീട്ടുകാർ മടക്കി അയച്ചത്. മൂന്ന് പേരുടെ സഹായത്തോടെയാണ് ചക്ക വിളവെടുത്തതും മുറിച്ചതും.
2020ൽ കൊല്ലം അഞ്ചലിൽ 48 കിലോ ഭാഗമുള്ള ചക്ക വിളഞ്ഞിരുന്നു. ഇടമുളയ്ക്കലിലെ കർഷകന്റെ പറമ്പിലെ വരിക്ക പ്ലാവിലാണ് 48 കിലോ ഭാരമുള്ള ചക്ക വിളഞ്ഞത്. ഗിന്നസ് റെക്കോർഡ് അനുസരിച്ച് ലോകത്തെ ഏറ്റവും ഭാരമേറിയ ചക്കയുടെ ഭാരം 42.72 കിലോയാണ്. 2016ൽ പൂനെയിൽ വിളവെടുത്ത ഒരു ചക്കയ്ക്കാണ് ഈ റെക്കോർഡ് ഭാരമുള്ളത്. 57.15സെ.മീ നീളമായിരുന്നു ഈ റെക്കോർഡ് ചക്കയ്ക്ക് ഉണ്ടായിരുന്നത്.