ന്യൂഡൽഹി : രാജ്യത്ത് മൊബൈൽ റീചാർജ് ഇനി കൂടുതൽ ചിലവേറും. ഈ വർഷം അവസാനത്തോടെ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ മൊബൈൽ താരിഫ് വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 10 മുതൽ 12 ശതമാനം വരെയാണ് പ്രതീക്ഷിക്കുന്ന നിരക്ക് വർധനവ്. ഇടത്തരം മുതൽ ഉയർന്ന റീചാർജ് പ്ലാനുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളെയാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. അതേസമയം കുറഞ്ഞ റീചാർജ് പ്ലാനുകളുടെ നിരക്ക് ഉയർത്താന് ആലോചനയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മെയ് മാസത്തിൽ സജീവമായ വരിക്കാരുടെ വളർച്ചയാണ് വർദ്ധനവിന് കാരണമായി പറയുന്നത്.
കഴിഞ്ഞ വർഷം ജൂലൈയിൽ ടെലികോം ഓപ്പറേറ്റർമാർ മൊബൈൽ റീചാർജ് നിരക്കുകള് 11 മുതൽ 23 ശതമാനം വരെ ഉയർത്തിയിരുന്നു. 18 മാസത്തിനിടെ രണ്ടാമതൊരു വർധനവ് കൂടി ഉണ്ടാവുന്നതോടെ മൊബൈൽ റീചാർജ് പ്ലാനുകൾ കൂടുതൽ ചിലവേറിയതാകും. നിരക്ക് വർധനവ് കാരണം മറ്റ് ടെലികോം നെറ്റ്വവർക്ക് പ്രൊവൈഡർമാരിലേക്ക് പോർട്ട് ചെയ്യുന്നത് ഒഴിവാക്കാൻ ഘട്ടം ഘട്ടമായി നിരക്ക് വർധനവും ആലോചിക്കുന്നുണ്ട്. 31 ദിവസത്തിനുള്ളിൽ, ഇന്ത്യൻ ടെലികോം മേഖലയിൽ സജീവ വരിക്കാരുടെ എണ്ണം 7.4 ദശലക്ഷമായാണ് വർധിച്ചത്. 29 മാസത്തെ റെക്കോർഡ് വർധനവാണിത്. ഇതോടെ മൊത്തം സജീവ വരിക്കാരുടെ എണ്ണം 1.08 ബില്യണിലായി.