അമ്പലവയൽ: പട്ടയമുള്ള കൃഷിഭൂമിയിൽ ഈട്ടിമരങ്ങൾ വളർത്തുന്നതിനും മുറിക്കുന്നതിനുമുള്ള അനുവാദം കർഷകർക്ക് നൽകണമെന്ന് കേരള കർഷക സംഘം അമ്പലവയൽ വില്ലേജ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ കൃഷിഭൂമിയിലെ ഈട്ടിമരങ്ങൾ കർഷകർക്ക് മുറിക്കാൻ അനുവാദമില്ലാത്തതിനാൽ ആർക്കും പ്രയോജനമില്ലാത്ത നശിച്ച് പോകുന്ന സ്ഥിതിയാണുള്ളത്. ഈ കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും കർഷകർക്ക് അനുഭാവപൂർണമായ നടപടി ഉണ്ടാകണം. കേന്ദ്രസർക്കാർ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് മാത്രം വെട്ടിക്കുറച്ചത് 84,000 കോടി രൂപയുടെ വളം സബ്സിഡിയാണ്. കർഷകദ്രോഹ നിലപാടുകളിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കർഷകസംഘം ജില്ലാ കമ്മിറ്റിയംഗവും മീനങ്ങാടി ഏരിയ പ്രസിഡന്റുമായ സി അസൈനാർ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. വില്ലേജ് കമ്മിറ്റി പ്രസിഡന്റ് എൻ കെ ജോർജ്ജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി എം യു പൈലിക്കുഞ്ഞ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മീനങ്ങാടി ഏരിയ സെക്രട്ടറി ടി ടി സ്കറിയ സംഘടനാ രേഖ അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള വിശദമായ ചർച്ചയ്ക്കും മറുപടിക്കും ശേഷം 21 അംഗ വില്ലേജ് കമ്മിറ്റിയെയും ഏരിയ സമ്മേളന പ്രതിനിധികളെയും സമ്മേളനം ഐഖ്യകണ്ഡേന തിരഞ്ഞെടുത്തു.
ഭാരവാഹികൾ: എൻ കെ ജോർജ്ജ് മാസ്റ്റർ (പ്രസിഡന്റ്), എം യു പൈലിക്കുഞ്ഞ് (സെക്രട്ടറി), എൻ സി കുര്യാക്കോസ് (ട്രഷറർ), പി യു സെബാസ്റ്റ്യൻ, ഗ്ലാഡിസ് സ്കറിയ (വൈസ് പ്രസിഡന്റുമാർ), അഡ്വ: സരുൺ മാണി, ഷിനോജ് (ജോയിന്റ് സെക്രട്ടറിമാർ)