ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല. 18 ദിവസം ബഹിരാകാശ നിലയത്തിൽ തങ്ങി ശുഭാംശു ശുക്ല ഭൂമിയിൽ തിരിച്ചെത്തിയിരിക്കുന്നു. ഇന്ത്യൻ സമയം വൈകീട്ട് മൂന്ന് മണിയോടെയാണ് സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകം തെക്കൻ കാലിഫോർണയൻ തീരത്ത് പസഫിക് കടലിൽ വന്നു പതിച്ചത്. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്സിയം 4 ദൗത്യം വിജയകരമായി പൂർത്തിയായി.
14 ദിവസത്തെ ദൗത്യത്തിനായാണ് ആക്സിയം 4 സംഘം ബഹിരാകാശ നിലയത്തിലെത്തിയത്. മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ, ഗ്രൂപ്പ് കാപ്റ്റൻ ശുഭാംശു ശുക്ല, മിഷൻ സ്പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസാൻസ്കി-വിസ്നിയേവ്സ്‌കി, ടൈബോർ കാപു എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയാണ് ശുഭാംശു ശുക്ല. ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരി. ഇതിന് പിന്നാലെ ശുഭാംശു ശുക്ല ഉൾപ്പടെയുള്ളവർ വിവിധ ശാസ്ത്ര പരീക്ഷണ ദൗത്യങ്ങൾ ആരംഭിച്ചിരുന്നു.
സ്പേസ് എക്സിൻ്റെ ഡ്രാഗൺ ക്രൂ പേടകത്തിൽ ജൂൺ 26 നാണ് സംഘം നിലയത്തിലെത്തിയത്. ജൂലായ് 9 ന് 14 ദിവസം പൂർത്തിയായി. ശേഷം നാല് ദിവസം കൂടി നിലയത്തിൽ അധികം ചിലവഴിച്ച ശേഷമാണ് സംഘം മടങ്ങിയത്.