കൊല്ലം: തേവലക്കര സ്‌കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം ഇന്ന്. രാവിലെ കൊച്ചിയിൽ എത്തുന്ന മിഥുൻ്റെ അമ്മ ഉച്ചയോടെ വീട്ടിലെത്തും. മിഥുന്റെ അമ്മ സുജ രാവിലെ 9 മണിയോടെ കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ വച്ചിരിക്കുന്ന മിഥുന്റെ മൃതദേഹം 12 മണിവരെ തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ പൊതുദർശനത്തിന് വയ്ക്കും.
വിലാപ യാത്രയായി വീട്ടിലെത്തിക്കുന്ന മൃതദേഹം അഞ്ച് മണിക്ക് വിളന്തറയിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. മിഥുന്റെ മരണത്തിലെ വീഴ്‌ചയ്ക്കെതിരെ ഇന്നും വിവിധ സംഘടനകളുടെ പ്രതിഷേധം ഉണ്ടാകും. സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ടെന്ന് കണ്ടെത്തിയ പ്രധാനധ്യാപിക സുജയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കെഎസ്‌ഇബി അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് എതിരെയും നടപടി ഉണ്ടാകും. കെഎസ്ഇബി പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ കുടുംബത്തിന് കൈമാറി. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഇന്ന് വൈകുന്നേരത്തോടെ കൂടുതൽ മൊഴികൾ രേഖപ്പെടുത്തും. മാനേജ്‌മന്റ്റ് പ്രധാനധ്യാപികയെ ബലിയാടാക്കി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത് എന്നതാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. സ്‌കൂളിന് കുറുകൈയുള്ള വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കാനുള്ള നടപടിയും ഉടൻ ആരംഭിക്കും