തിരുവനന്തപുരം: ജൂലൈയിലെ ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴച്ച ആരംഭിക്കും. ഇതിനായി 831 കോടിരൂപ അനുവദിച്ചു. 62 ലക്ഷത്തോളംപേർക്ക് 1600 രൂപവീതം ലഭിക്കും. 26 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടിൽ പണമെത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്ക് വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.
8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനംവഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യേണ്ടത്.