മലപ്പുറം: 2026ലെ ഹജ്ജ് അപേക്ഷ സമർപ്പണത്തിനുള്ള തീയതി 2025 ഓഗസ്റ്റ് ഏഴ് വരെ നീട്ടി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഹജ്ജിന് തിരഞ്ഞെടുക്കപ്പെടുന്നവർ 152300/- രൂപ ആദ്യ ഗഡുവായി ആഗസ്റ്റ് 20നുള്ളിൽ അടയ്ക്കണം.
സംസ്ഥാനത്ത് ഇതുവരെ 20978 അപേക്ഷകളാണ് ലഭിച്ചത്. 65 വയസിനു മുകളിൽ 4112, ലേഡീസ് വിതൗട്ട് മെഹറം 2817, ജനറൽ കാറ്റഗറിയിൽ 13255 അപേക്ഷകളുമാണ് ലഭിച്ചത്. ഈ വർഷം ആരംഭിച്ച 20 ദിവസം കൊണ്ട് ഹജ്ജ് പൂർത്തിയാക്കി തിരിച്ച് വരുന്ന പാക്കേജിൽ ഇതുവരെ 2186 അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ വർഷം വെയ്റ്റിങ് ലിസ്റ്റിലുണ്ടായിരുന്ന 793 പേർക്കാണ് മുൻഗണന ലഭിച്ചത്.
അപേക്ഷ സമർപ്പണം പൂർത്തിയായവരുടെ അപേക്ഷ പരിശോധിച്ചു കവർ നമ്പർ നൽകുന്ന നടപടി ഹജ്ജ് ഹൗസിൽ പുരോഗമിച്ച് വരികയാണ്. ഹജ്ജ് ട്രെയിനർമാരായി പ്രവർത്തിക്കുന്നതിന് അപേക്ഷ നൽകിയവർക്കുള്ള കൂടിക്കാഴ്ചയും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടന്നു വരികയാണ്. ഹജ്ജ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഹജ്ജ് ട്രെയിനർമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം അഞ്ഞൂറോളം സേവന കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.