ന്യൂഡൽഹി; ഫോൺ പേ, ഗൂഗിൾ പേ ഉൾപ്പെടെയുള്ള യു.പി.ഐ സേവനങ്ങൾക്ക് പണം ഈടാക്കുമെന്ന സൂചന നൽകി ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര. യു.പി.ഐ ഇടപാടുകൾ നടത്തുന്നതിന് ചെലവ് വരുന്നുണ്ട്, അത് ആരെങ്കിലും വഹിക്കേണ്ടി വരും. യു.പി.ഐ ഇടപാടുകൾക്ക് സ്ഥിരമായ ഒരു ഫണ്ടിംഗ് മാതൃക ആവശ്യമാണ്. യു.പി.ഐ ഇടപാടുകൾ ദീർഘകാലം മുന്നോട്ടു പോകണമെങ്കിൽ അതിന്റെ ചെലവ് കൂട്ടായോ വ്യക്തിഗതമായോ വഹിക്കേണ്ടി വരുമെന്നും സഞ്ജയ് മൽഹോത്ര പറഞ്ഞു.
ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സാങ്കേതിക വിദ്യയായ യു.പി.ഐ ആഗോള തലത്തിൽ വിസയെ മറികടന്ന് മുൻനിരയിലെത്തിയിരുന്നു. ഇന്ത്യയിൽ 85 ശതമാനം ഡിജിറ്റൽ പേ.യ്മെന്റ് യു.പി.ഐ വഴി നടക്കുമ്പോൾ ആഗോള തലത്തിൽ 60 ശതമാനം യു.പി.ഐ പേയ്‌മെന്റുകളാണ് നടക്കുന്നത്. ഇന്ത്യയിൽ യു.പി.ഐ വഴി പ്രതിദിനം 640 ദശലക്ഷത്തിലധികം ഇടപാടുകൾ നടക്കുന്നുണ്ടെന്നും ഐ.എം.എഫിന്റെ റിപ്പോർട്ടിൽ പറയുന്നു.
2025 ജൂണിൽ മാത്രം 18.39 ബില്യൺ (1800 കോടിയിലധികം) യു.പി.ഐ ഇടപാടുകളിലൂടെ 24 ലക്ഷം കോടി രൂപ കൈമാറ്റം നടത്തിയതായും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 13.88 ബില്യൺ ഇടപാടുകളാണ് നടന്നത്. മുൻവർഷത്തെക്കാൾ 32 ശതമാനം കൂടുതലാണ് ഇത്തവണത്തെ ഇടപാടുകൾ, യു.പി.ഐ സൗജന്യ സേവനം നിറുത്തുന്നതിൽ മാറ്റം ഉണ്ടായേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് മൽഹോത്രയുടെ വിശദീകരണം പുറത്തുവന്നത്.