ലക്കിടി : വയനാട് ചുരം ഒൻപതാം വളവ് വ്യൂ പോയിൻ്റിന് സമീപം ശക്തമായ ശബ്ദത്തോടെ മണ്ണ് ഒലിച്ചു വരുന്നതിനാൽ പ്രദേശത്തു നിന്നും ആളുകളെ മാറ്റി.പോലീസും, ഫയർഫോഴ്സ്, ചുരം ഗ്രീൻ ബ്രിഗേഡ്, മുതലായ എല്ലാ രക്ഷാപ്രവർത്തകരെയും സ്ഥലത്തു നിന്നും മാറ്റി. ഇനി മഴ മാറാതെ മറ്റു പ്രവൃത്തികൾ ഒന്നും ചെയ്യാൻ സാധിക്കില്ല. വയനാട് ചുരം വഴിയുള്ള ഗതാഗതം പൂർണമായും തടഞ്ഞിരിക്കുകയാണ്. മുന്നറിയിപ്പ് അവഗണിച്ച് ആരും ചുരത്തിലേക്ക് പ്രവേശിക്കരുത്.
വയനാട് കോഴിക്കോട് ജില്ലാ അതിർത്തി ആയ താമരശ്ശേരി ചുരത്തിൽ ഇങ്ങനെ ഒരു അപകടം നടന്നിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വേണ്ട വിധത്തിലുള്ള ഇടപെടലുകൾ ഉണ്ടാവുന്നില്ല എന്ന രീതിയിൽ പൊതുജനങ്ങൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം അറിയിക്കുന്നുണ്ട്.കോഴിക്കോട് ജില്ലയുടെ ഭാഗമായിട്ടുള്ള ഇവിടം, ജില്ലാ ഭരണകൂടത്തിന്റെ പ്രധാനപ്പെട്ട ആരും തന്നെ തിരിഞ്ഞ് പോലും നോക്കുന്നില്ല എന്നും പറയപ്പെടുന്നു.
വയനാട് ജില്ലയിലെ ജനങ്ങൾ ഒറ്റപ്പെട്ട് പോയ അവസ്ഥയിലാണ് നിലവിൽ. ആശുപത്രി, റെയിൽവേ, എയർപോർട്ട്, മറ്റു ജോലികൾ, എന്നിവക്കൊക്കെ വയനാട് ജില്ലക്കാർ ആശ്രയിക്കുന്നത് ചുരം ഇറങ്ങി കോഴിക്കോട് ജില്ലയെ ആണ്.ഓണം പ്രമാണിച്ചുള്ള കച്ചവടം, ടൂറിസം എന്നീ മേഖലകളിൽ പ്രതീക്ഷ വെച്ച് നിൽക്കുന്ന ആളുകൾക്ക് ഈ ഒരു ദുരന്തം ഇരുട്ടടി ആയിരിക്കുകയാണ്.അവധി ദിവസങ്ങളിൽ കോഴിക്കോട് ഭാഗത്ത് നിന്നും ചുരം കയറുന്ന ടൂറിസ്റ്റുകളെ ആശ്രയിക്കുന്ന ഒരുപാട് കച്ചവടക്കാർക്കാണ് ഇതൊരു മുറിവായി മാറിയിരിക്കുന്നത്.