കോഴിക്കോട്: മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിൻ്റെ നിയമനിർമ്മാണം ഉടനെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന നിയമ നിർമ്മാണത്തിൻ്റെ കരട് ബിൽ തയ്യാറായതാണ്. കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയമ പരിമിതിയിൽ നിന്ന് കൊണ്ടാണ് കേരളം പുതിയ നിയമ നിർമ്മാണം കൊണ്ടുവരുന്നത്. കരട് ബിൽ മന്ത്രിസഭ അംഗീകരിച്ച ശേഷം സർക്കാറിന്റെ അധികാരങ്ങൾ ഉപയാഗിച്ച് ഈ മേഖലയിൽ ഇടപെടാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയുടെ ഉദ്ഘാടനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാറിൻ്റെ വനം-വന്യജീവി വകുപ്പ് നിയമം മൂലം വനം വകുപ്പ് നേരിടുന്ന പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര വനം മന്ത്രാലയമായും ക്യാബിനറ്റ് മന്ത്രിയുമായും ചർച്ചകൾ നടത്തിയെങ്കിലും അതുമായി ബന്ധപ്പെട്ട് തീരുമാനം കൈക്കൊള്ളാൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാർ നിയമനിർമ്മാണം നടത്താൻ തീരുമാനിച്ചത്. മനുഷ്യ-വന്യ ജീവി സംഘർഷം എന്നത് മനുഷ്യ വന്യ ജീവി സഹകരണമാക്കി മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യ- വന്യ ജീവി സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ വലിയ അവബോധമുണ്ടാക്കണമെന്ന് ചടങ്ങിൽ സംസാരിച്ച പട്ടികജാതി പട്ടിക വികസനം വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. വന്യജീവി സംഘർഷം പ്രതിരോധിക്കാൻ സർക്കാർ പരമാവധി ഇടപെടലുകൾ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.