ഇന്ന് ചിങ്ങമാസത്തിലെ ഉത്രാടം. ഉത്രാട ദിവസമാണ് മലയാളിക്ക് ഒന്നാം ഓണം. തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് ഇന്ന് മലയാളി. ’ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെ വെപ്രാളം ‘ എന്നാണ് പഴമക്കാർ പറയാറുള്ളത്. ഉത്രാടം ഉച്ചകഴിയുന്നതോടെ പിറ്റേന്നത്തെ തിരുവോണത്തിനുള്ള ഒരുക്കത്തിൽ സ്ത്രീകളുടെ പങ്കിനെയാണ് ഈ ചൊല്ല് സൂചിപ്പിക്കുന്നത്. ഇന്ന് എല്ലാ മലയാളികളും ഉത്രാടപ്പാച്ചിലിൽ ആകും. എത്ര നേരത്തെ ഓണത്തിനായി ഒരുങ്ങിയാലും എന്തെങ്കിലുമൊക്കെ മറക്കും. അങ്ങനെ മറന്ന എല്ലാ സാധനങ്ങളും ഓടിനടന്ന് വാങ്ങാനുള്ള ദിവസമാണ് ഉത്രാടം. ഓണത്തിന്റെ ആവേശം പരകോടിയിലെത്തുന്ന ഉത്രാടദിനത്തിലാണ് നഗരത്തിലും നാട്ടിൻപുറത്തും ആൾക്കൂട്ടം നിരത്തിലേക്ക് ഒഴുകുന്നത്. കടകമ്പോളങ്ങളിലും പച്ചക്കറി മാർക്കറ്റുകളിലും വൻ തിരക്കാണ്. ഉത്രാട ദിനത്തിൽ ഉച്ച കഴിഞ്ഞാൽ ഉത്രാടപ്പാച്ചിലിന്‍റെ തീവ്രതകൂടും.ഓണത്തിന്റെ ആവേശം പരകോടിയിലെത്തുന്ന ഉത്രാടദിനത്തിലാണ് നഗരത്തിലും നാട്ടിൻപുറത്തും ആൾക്കൂട്ടം നിരത്തിലേക്ക് ഒഴുകുന്നത്.
ഓണത്തിന് ഏറെ മുമ്പു തന്നെ ഒരുങ്ങും. എന്നാൽ ഏറ്റവുമധികം കച്ചവടം നടക്കുന്ന ദിവസം ഉത്രാടം തന്നെയാണ്. തിരുവോണ ദിവസം കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ചിലവഴിക്കാൻ നമ്മൾ പൂർണ്ണമായും മാറ്റി വച്ചിരിക്കുന്ന ദിവസമാണ് ഇന്ന്. കാണം വിറ്റും ഓണം ഉണ്ണുന്നവരാണ് മലയാളികൾ എന്നതുകൊണ്ടു തന്നെ എങ്ങനെയെങ്കിലും പണമുണ്ടാക്കി വസ്ത്രങ്ങളും പലവ്യഞ്ജനങ്ങളും വാങ്ങാൻ എല്ലാവരും കടകളിലേയ്ക്ക് ഓടിയെത്തും.
പൂക്കൾ മുതൽ വസ്ത്രവും ഓണത്തപ്പനും കലങ്ങളും പാത്രങ്ങളുമുൾപ്പെടെ നിരത്തിവച്ച ഓണവിപണിയിലേക്ക് ഇറങ്ങുന്നത് തന്നെ മലയാളികൾക്ക് ആവേശമാണ്. അത്തം തുടങ്ങി ഒൻപതാം ദിനമായ ഉത്രാടം തിരുവോണ ദിനം പോലെ തന്നെ ആഘോഷിക്കുന്ന സ്ഥലങ്ങളുമുണ്ട്. എല്ലാവർക്കും ഉത്രാടദിനാശംസകൾ