കൊല്ലം: ദേശീയപാതയിൽ ഓച്ചിറ വലിയകുളങ്ങരയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും ഥാർ ജീപ്പും കൂട്ടിയിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. ജീപ്പ് യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിൻകര പൈപ്പ്മുക്ക് പ്രിൻസ് വില്ലയിൽ പ്രിൻസ് തോമസ് (44), മക്കളായ അൽക്ക (5), അതുൽ (14) എന്നിവരാണ് മരിച്ചത്. പ്രിൻസിന്റെ ഭാര്യ ബിന്ദ്യ, മകൾ ഐശ്വര്യ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു. ഐശ്വര്യയുടെ നില അതീവഗുരുതരമാണ്.
വലിയകുളങ്ങര ക്ഷേത്രത്തിന് സമീപംവ്യാഴാഴ് രാവിലെ 6:10 ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഥാർ ജീപ്പ് പൂർണമായും തകർന്നു. കരുനാഗപ്പള്ളിയിൽനിന്ന് ചേർത്തലയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും എതിർഭാഗത്ത് നിന്ന് വരികയായിരുന്നു ഥാർ ജീപ്പുമാണ് അപകടത്തിൽപ്പെട്ടത്.
യുഎസിലേക്ക് പോകുന്നതിനായി ബിന്ദ്യയുടെ സഹോദരന്റെ മകനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി മടങ്ങി വരികയായിരുന്നു കുടുംബം. അഞ്ച് പേരായായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.മരിച്ച അതുൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയും അൽക്ക എൽകെജി വിദ്യാർഥിയുമാണ്. പരിക്കേറ്റ ഐശ്വര്യ പ്ലസ്ടു വിദ്യാർഥിയാണ് ജീപ്പിനുള്ളിൽ ഉണ്ടായിരുന്നവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.