മാനന്തവാടി: അമീബിക് മസ്തിഷ്ക ജ്വരം: മസ്തിഷ്ക ജ്വരം ബാധിച്ച് മാനന്തവാടി കുഴിനിലം സ്വദേശി രതീഷ് (47) ആണ് മരിച്ചത്. ജോലിയുമായി ബന്ധപ്പെട്ട് ബത്തേരിയിലായിരുന്നു ഇദ്ധേഹം കുടുംബസമേതം താമസിച്ചു വന്നിരുന്നത്. തുടർന്ന് ആഗസ്റ്റ് ആദ്യവാരം കടുത്ത പനിയും മറ്റുമായി ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും അവിടെ വെച്ച് ചെള്ളു പനി സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് ഇതിനുള്ള ചികിത്സ തുടരുന്നതിനിടയിൽ അസുഖം മൂർഛിക്കുകയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെ വെച്ച് മസ്തിഷ്ക ജ്വരത്തിൻ്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ നടത്തിയ ടെസ്റ്റിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. തുടർന്ന് ഇന്നലെ മരണപ്പെടുകയായിരുന്നു.
ഇദ്ധേഹത്തിന് മുൻപ് ചില അസുഖങ്ങളും ഉണ്ടായിരുന്നു. മസ്തിഷ്ക ജ്വരത്തിന്റെ രണ്ടാമത്തെ പരിശോധന ഫലത്തിൽ രതീഷ് നെഗറ്റീവ് ആയിരു ന്നെങ്കിലും ആദ്യഫലം പോസിറ്റീവ് ആയതിനാൽ രോഗബാധ സ്ഥിരീകരിക്കുന്നതായാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. രതീഷിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇദ്ദേഹത്തിന്റെ സംസ്കാരം ചൂട്ടക്കടവ് ശാന്തിതീരത്ത് നടത്തി. മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരാത്തതിനാൽ മറ്റ് ആശങ്കകളൊന്നും വേണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കണം. നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കണം. വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. ജലസ്രോതസ്സുകളിൽ കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.