കൊച്ചി: മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിക്ക് 74-ാം പിറന്നാൾ. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആറുമാസമായി താരം ചെന്നൈയിൽ വിശ്രമത്തിലാണ്. താരം രോഗമുക്തനായി തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് പിറന്നാൾ ആഘോഷം. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് നിരവധി പേരാണ് താനങ്ങളുടെ പ്രിയ താരത്തിന് ആശംസകൾ നേരുന്നത്.
20-ാം വയസ്സിൽ ആദ്യമായി സിനിമാ ക്യാമറയുടെ മുന്നിലെത്തിയ അദ്ദേഹം 50 വർഷങ്ങളിലധികമായി ചലച്ചിത്രലോകത്ത് മുൻനിരയിലുണ്ട്. പ്രായം പോലും മമ്മൂട്ടിക്ക് മുന്നിൽ അടിയറവ് പറഞ്ഞു നിൽക്കുകയാണ്. 1951 സെപ്റ്റംബർ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്ത് ജനിച്ച മുഹമ്മദ് കുട്ടിയെന്ന പൊടിമീശക്കാരൻ 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിൽ മുഖം കാണിച്ചു.
മഹാരാജാസ് കോളേജിലെ വിദ്യാർഥിയായിരുന്നു അന്ന്. അന്നത്തെ സൂപ്പർതാരം സത്യൻ ആയിരുന്നു അനുഭവങ്ങൾ പാളിച്ചകളിലെ നടൻ. സത്യന്റെ അവസാന സിനിമ കൂടിയായിരുന്നു അത്. സത്യന്റെ അവസാന ചിത്രം മമ്മൂട്ടിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റമായത്. ആൾക്കൂട്ടത്തിൽ ഒരാളായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, ഈ സിനിമയ്ക്ക് ശേഷം പിന്നെയും ഒമ്പത് വർഷങ്ങൾ കഴിഞ്ഞാണ് മമ്മൂട്ടി മലയാളത്തിൽ നടനായി അരങ്ങേറുന്നത്.
1980 ൽ റിലീസ് ചെയ്ത ‘വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ’ എന്ന സിനിമയിലൂടെ. ഈ സിനിമയിൽ അഭിനയിക്കുമ്പോഴാണ് തിക്കുറിശ്ശി സുകുമാരൻ നായർ, മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടിയെന്ന പേര് നിർദ്ദേശിച്ചത്. ഇതിനു പിന്നാലെ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചും. മിക്കതും സൂപ്പർഹിറ്റ്.
പത്മശ്രീ, മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ, ദേശീയ അവാർഡുകളും, ഫിലിം ഫെയർ പുരസ്കാരങ്ങൾ, കേരള- കാലിക്കറ്റ് സർവകലാശാലകളിൽ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ നിരവധിയേറെ പുരസ്കാരങ്ങളും അദ്ദേഹത്തിനെ തേടിയെത്തി. മൂന്ന് തവണ മികച്ച നടനുള്ള ദേശീയ അവാർഡും ആറ് തവണ മികച്ച നടനുള്ള സംസ്ഥാന അവാർഡും മമ്മൂട്ടി കരസ്ഥമാക്കിയിട്ടുണ്ട്.